യുഎസിലെ ടെക്സസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിവുപോലെ ടോയ്‌ലറ്റിൽ കയറിയ ഐസക് മാക്ഫാഡെൻ എന്ന കുട്ടിയാണ് ക്ലോസറ്റനുള്ളിൽ നിന്നും തലനീട്ടുന്ന കറുത്ത പാമ്പിനെ കണ്ടു ഞെട്ടിയത്. വിഷമുള്ളയിനം പാമ്പാണെന്നു മനസിലാക്കിയ കുട്ടി ഉടൻ തന്നെ അമ്മയെ വിളിച്ചു. കുട്ടിയുടെ അമ്മ വേഗം വന്ന് പാമ്പിനെ തല്ലിക്കൊന്നു. അതിനു ശേഷമാണ് അവർ പാമ്പു പിടിത്തുക്കാരായ ബിഗ് കൺട്രി സ്നേക്ക് റിമൂവൽ സംഘത്തെ വിവരമറിയിച്ചത്.
വിവരമറിഞ്ഞ ഉടൻ തന്നെ സംഘം സംഭവസ്ഥലത്തെത്തി. ഏറ്റവും അപകടകാരിയായ വെസ്റ്റേൺ ഡയമണ്ട്ബാക് റാറ്റിൽസ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പാണെന്നു തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ കൂടുതൽ കാണാമെന്ന നിഗനമത്തിൽ തിരച്ചിൽ നടത്തിയത്. നാഥൻ ഹോക്കിൻസാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. തിരച്ചിലിനൊടുവിൽ വീടിനടിയിലെ സ്റ്റോർ റൂമിൽ നിന്നും 13 പാമ്പുകളെയും 5 കുഞ്ഞുങ്ങളുൾപ്പടെ 10 പാമ്പുകളെ വീടിനടിൽ നിന്നും ജീവനോടെ പിടിച്ചെടുത്തു. പിടിച്ചെടുത്ത പാമ്പുകളെ സുരക്ഷിത സങ്കേതത്തിലേക്കു മാറ്റി.
ഇത്തരത്തിലുള്ള പാമ്പുകൾ മാളത്തിനുള്ളിലും ഇരുണ്ട അറകളിലും മറ്റും തണുപ്പുപറ്റി ഇരിയ്ക്കാൻ ഇഷ്ടപ്പെടുന്നവയാണ്. പതുങ്ങിയിരിക്കുന്നതിനാൽ ഇവയെ കണ്ടെത്താനും പ്രയാസമാണ്. ഇങ്ങനെയുള്ള പാമ്പുകളെ കണ്ടാൽ ഉടൻ കൊല്ലാൻ ശ്രമിക്കാതെ വിദഗ്ദ്ധരെ അറിയിക്കുകയാണ് ഉത്തമെന്നും സംഘം വ്യക്തമാക്കി.
എന്തായാലും തങ്ങളുടെ വീട്ടിൽ നിന്നും 23 വിഷപ്പാമ്പിനെ കണ്ടെടുത്തതിന്റെ ഞെട്ടലിലാണ് വീട്ടുകാർ.