വാഗ്നർ ഫിഗ്യുറെഡോ ഡെലെമയും അയാളുടെ വളർത്തു കുതിര സെറെനോയും അടുത്ത കൂട്ടുകാരായിരുന്നു. കുതിരയുടെ ഉടമ എന്നതിനെക്കാൾ സുഹൃത്തെന്ന വിശേഷണമാണ് വാഗ്നർക്ക് കൂടുതൽ യോജിക്കുകയെന്ന് അടുപ്പമുള്ളവർ പറയുന്നു. സെറെനോ എന്ന കുതിരയായായിരുന്നു വാഗ്നർ എന്ന യുവാവിന്റെ ലോകം.
എന്നാൽ പെട്ടെന്നായിരുന്നു വാഗ്നറുടെ മരണം. കഴിഞ്ഞയാഴ്ച നടന്ന ഒരു റോഡപകടത്തിലാണ് വാഗ്നർ മരിച്ചത്. വാഗ്നർക്കു കുതിരയോടുള്ള സ്നേഹം നന്നായി അറിയാവുന്നതുകൊണ്ടുതന്നെയാണ് സഹോദരനായ വാണ്ടോ സെറെനോയെയും ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുപ്പിച്ചത്.
തന്റെ ഉടമയോടു വിടചൊല്ലുന്ന സെറെനോയുടെ കാഴ്ച അവിടെ കൂടിയിരുന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു. ആദ്യം ശവമഞ്ചത്തിനു ചുറ്റും നടന്ന സെറെനോ പിന്നീടതിൽ മണത്തുനോക്കിയും ശവപ്പെട്ടിയിൽ തലയിട്ടുരസിയും ദുഖം രേഖപ്പെടുത്തി. ഉച്ചത്തിൽ ചിനച്ച ശേഷം ശവപ്പെട്ടിയിലേക്കു ഉടമയെ അവസാനമായി നോക്കി കുറച്ചുനേരം അവിടെത്തെ നിലയുറപ്പിച്ചു. സെമിത്തേരിയിലേക്കുള്ള യാത്രയിലും സെറെനോ ഉടമയെ അനുഗമിച്ചു.
ഉടമയുടെ വിയോഗത്തിൽ വേദനിക്കുന്ന സെറെനോയുടെ സംരക്ഷണം ഏറ്റടുക്കാനാണു സഹോദരനായ വാണ്ടോയുടെയും കുടുംബത്തിന്റെയും തീരുമാനം.