നിർമാണപിഴവുള്ള എയർബാഗുകളുടെ പേരിൽ ലോക വ്യാപകമായി തിരിച്ചുവിളിച്ചു പരിശോധിക്കുന്ന 29 ലക്ഷം വാഹനങ്ങളിൽ 23,000 എണ്ണം ഇന്ത്യയിലാണെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). 2010 — 2012 കാലത്ത് ഇന്ത്യയിൽ നിർമിച്ചു വിറ്റ ‘കൊറോള ഓൾട്ടിസ്’ സെഡാനുകൾക്കാണു പരിശോധന ആവശ്യമായി വരിക. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. നിർമാണ പിഴവുണ്ടെന്നു കണ്ടെത്തുന്ന പക്ഷം എയർബാഗുകൾ സൗജന്യമായി മാറ്റി നൽകാനാണു ടി കെ എമ്മിന്റെ തീരുമാനം.
ഹോണ്ടയ്ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ ഘടിപ്പിച്ചതിന്റെ പേരിൽ ജന്മാനാടായ ജപ്പാനിലും ചൈനയിലും ഓഷ്യാനിയ മേഖലയിലുമൊക്കെയായിട്ടാണ് ടൊയോട്ട മോട്ടോർ കോർപറേഷൻ 29 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. സെഡാനായ ‘കൊറോള ആക്ഷ്യോ’യ്ക്കും സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ആർ എ വി ഫോറി’നുമൊക്കെ ഈ പരിശോധന ബാധകമാണ്.ടൊയോട്ടയ്ക്കു പുറമെ ‘സുബാരു’ കാറുകളുടെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷനും ട്രക്ക് നിർമാതക്കളായ ഹിനൊ മോട്ടോഴ്സും ചേർന്ന് 2.40 ലക്ഷത്തോളം വാഹനങ്ങളും ഇതേ കാരണത്താൽ തിരിച്ചുവിളിച്ചു പരിശോധിക്കുന്നുണ്ട്.
ചൂട് സാഹചര്യങ്ങളിൽ നേരിടേണ്ടി വന്നാൽ എയർബാഗിലെ ഇൻഫ്ളേറ്റർ സ്വയം പൊട്ടിത്തെറക്കാനുള്ള സാധ്യതയാണ് തകാത്ത കോർപറേഷൻ ഉൽപന്നങ്ങളെ അപകടകാരികളാക്കുന്നത്. തകാത്ത നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് വിവിധ രാജ്യങ്ങളിലായി കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്; ഇതിൽ ഏറെയും യു എസിലാണ്. ഇതേത്തുടർന്ന് തകാത്ത എയർബാഗുകളുടെ സാന്നിധ്യത്തിന്റെ പേരിൽ ലോകവ്യാപകമായി കോടിക്കണക്കിനു കാറുകളാണു വിവിധ നിർമാതാക്കൾ തിരിച്ചുവിളിച്ചു പരിശോധിച്ചത്.
ഡ്രൈയിങ് ഏജന്റിന്റെ സാന്നിധ്യമില്ലാത്ത പക്ഷം തകാത്ത കോർപറേഷൻ എയർബാഗ് ഇൻഫ്ളേറ്ററായി ഉപയോഗിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് അപകടകാരിയായി മാറുന്നെന്നാണു വിവിധ രാജ്യങ്ങളിലെ ട്രാൻസ്പോർട് അതോറിട്ടികൾ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞത്. മാത്രമല്ല നിലവിൽ കാറുകളിൽ ഘടിപ്പിച്ചിട്ടുള്ള 10 കോടിയോളം എയർബാഗുകൾ മാറ്റണമെന്നും വിവിധ രാജ്യങ്ങൾ നിർദേശം നൽകിയിരുന്നു.