വാഹനാപകടങ്ങളിൽ പരമാവധി ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ (ഗുഡ് സമരിറ്റൻ) വ്യവസ്ഥയിൽ ഡോക്ടർമാരെയും നഴ്സുമാരെയും കൂടി ഉൾപ്പെടുത്തിയും ലോക്സഭ മോട്ടോർ വാഹന ഭേദഗതി ബിൽ അംഗീകരിച്ചു. റോഡ് പരിപാലനത്തിലെ അപാകത കൊണ്ടുള്ള വാഹനാപകടങ്ങൾക്കു കരാറുകാർ ഉത്തരവാദികളായിരിക്കും. തേഡ് പാർട്ടി അപകട ഇൻഷുറൻസ് നിജപ്പെടുത്തിയത് ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമായതോടെ സർക്കാർ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയായിരുന്നു. മരണമുണ്ടായാൽ പരമാവധി 10 ലക്ഷം, പരുക്കിനു പരമാവധി അഞ്ചു ലക്ഷം രൂപയെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇതോടെ, ട്രൈബ്യൂണലുകൾ നിശ്ചയിക്കുന്ന നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരും.
അപകടത്തിന്റെ ഇരകൾക്കു സഹായമെത്തിക്കുന്നവർക്കു നിയമപരിരക്ഷ നൽകുന്നതാണു രക്ഷകസംരക്ഷണ വ്യവസ്ഥ. ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൂടി സംരക്ഷണം നൽകുന്നില്ലെങ്കിൽ നിയമം ലക്ഷ്യം നേടില്ലെന്നു ബിൽ ചർച്ച തുടങ്ങിവച്ച കെ.സി. വേണുഗോപാൽ നൽകിയ മുന്നറിയിപ്പു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകരിക്കുകയായിരുന്നു. കരാറുകാർക്കു പുറമെ റോഡ് രൂപകൽപന ചെയ്യുന്നവരെയും നിയമപരിധിയിൽ കൊണ്ടുവരണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും സ്വീകരിക്കപ്പെട്ടു. പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെ സർക്കാർ 60 ഭേദഗതികളാണു കൊണ്ടുവന്നത്.
കൂടാതെ തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകളും തീർപ്പു വ്യവസ്ഥകളും ലളിതമാക്കി. പുതുതായി 28 വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകളിലും ഒട്ടേറെ പരിഷ്കാരങ്ങൾ പുതിയ ബില്ലിലുണ്ട്. ലേണേഴ്സ് ലൈസൻസിന് ഇനി ഓൺലൈനായി അപേക്ഷിക്കാം, ലൈസൻസുകളുടെ കാലാവധി വർധിപ്പിക്കും.
ട്രാൻസ്പോർട്ട് ലൈസൻസിന് മിനിമം വിദ്യാഭ്യാസ യോഗ്യത വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്.
ബില്ലിലെ മുഖ്യാംശങ്ങൾ
∙ അഞ്ചു വർഷം കൊണ്ടു രാജ്യത്തെ അപകടമരണ നിരക്കു പകുതിയാക്കും.
∙ ഇരുചക്രവാഹനങ്ങളിൽ നാലു വയസ്സിൽ കൂടുതലുള്ളവർക്കു ഹെൽമറ്റ് നിർബന്ധം.
∙ ജില്ലതോറും എംപിമാരുടെ നേതൃത്വത്തിൽ സുരക്ഷാസമിതി. അപകടമേഖലകൾ സന്ദർശിച്ചു പരിഹാരങ്ങൾ നിർദേശിക്കാനും പരിഹാര നടപടികൾക്കു മേൽനോട്ടം വഹിക്കാനും സമിതിക്കു ചുമതല.
∙ റജിസ്റ്റർ ചെയ്യപ്പെടുന്ന എല്ലാ വാഹനങ്ങളും ഉൾപ്പെട്ട അഖിലേന്ത്യാ ഇലക്ട്രോണിക് വാഹന റജിസ്റ്റർ. വാഹനങ്ങൾ റജിസ്റ്റർ ചെയ്യുക കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഏജൻസികൾ.
∙ ഡ്രൈവിങ് ലൈസൻസിനും അഖിലേന്ത്യാ റജിസ്റ്റർ. വ്യാജ ലൈസൻസുകൾ ഇല്ലാതാക്കും. ഏജന്റ് വഴി ലൈസൻസ് ലഭിക്കില്ല. പ്രായോഗിക ടെസ്റ്റ് കഴിഞ്ഞു മൂന്നാം ദിവസം ലൈസൻസിൽ തീരുമാനമെടുക്കേണ്ടത് ആർടിഒയുടെ ബാധ്യത.
∙ റോഡ് പരിപാലനം കരാറുകാരന്റെ ബാധ്യത. രൂപകൽപനയിലെ അപാകതകൾക്കു ഡിസൈനർമാരും ഉത്തരവാദികൾ. റോഡ് സംരക്ഷിക്കാത്ത കരാറുകാർക്കു കരിമ്പട്ടിക.
പുതുക്കിയ പിഴ
പുതുക്കിയ പിഴ |
പഴയ പിഴ | |
കുറഞ്ഞ പിഴ | 500 | 100 |
ടിക്കറ്റില്ലാതെ യാത്ര | 500 | 200 |
അധികൃതരുടെ ഉത്തരവുകൾ ലംഘിച്ചാൽ | 2000 | 500 |
അനധികൃതമായി വാഹനങ്ങൾ ഉപയോഗിച്ചാൽ | 5000 | 1000 |
ലൈസൻസില്ലാതെ ഡ്രൈവിങ് | 5000 | 500 |
അയോഗ്യതയുള്ളപ്പോൾ ഡ്രൈവിങ് | 10000 | 500 |
അമിതവലുപ്പമുള്ള വാഹനങ്ങൾക്ക് | 5000 | 0 |
അമിത വേഗം | 1000 (ലൈറ്റ്), 2000 (മീഡിയം) |
400 |
അപകടകരമായ ഡ്രൈവിങ് | 5000 | 1000 |
മദ്യപിച്ചു ഡ്രൈവിങ് | 10000 | 2000 |
മോട്ടോർ റേസിങ് | 5000 | 500 |
പെർമിറ്റില്ലാത്ത വാഹനത്തിന് | 10000 | 5000 |
ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം | 25000 മുതൽ ഒരു ലക്ഷം വരെ | 0 |
അമിതഭാരം | 20000. കൂടാതെ അധികമുള്ള ഓരോ ടണിനും 2000 വീതം | (2000, 1000) |
ഓവർ ലോഡ് | അധികമുള്ള ഓരോ ആൾക്കും 1000 വീതം | 0 |
ഇരുചക്രവാഹനങ്ങളിൽ ഓവർ ലോഡ് | 2000, കൂടാതെ മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കും | 100 |
ഹെൽമറ്റില്ലായാത്ര | 1000, കൂടാതെ മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കും | 100 |
ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്കു വഴി നൽകാതിരുന്നാൽ | 10000 | 0 |
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്നു വർഷം വരെ തടവും നൽകാൻ വ്യവസ്ഥയുണ്ട്. |