Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിവിക്’ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ ഹോണ്ട

വലിയ സെഡാനായ ‘സിവിക്’ വീണ്ടും വിൽപ്പനയ്ക്കെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ഒരുങ്ങുന്നു. നവരാത്രി — ദീപാവലി ഉത്സവകാലത്തോ അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിലെ കാറിന്റെ തിരിച്ചുവരവ് സംഭവിക്കുമെന്നാണു സൂചന.  രാജസ്ഥാനിലെ തപുകരയിലുള്ള നിർമാണശാലയിൽ പുതിയ ‘സിവിക്’ കണ്ടതോടെയാണു കാറിന്റെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ സജീവമായത്.

മുൻമോഡലിലെ പോലെ 1.8 ലീറ്റർ ഐ — വിടെക് പെട്രോൾ എൻജിനാവും ഈ ‘സിവിക്കി’നും കരുത്തേകുക. അതേസമയം മുമ്പത്തേതിൽ നിന്നു വ്യത്യസ്തമായി ഡീസൽ എൻജിൻ സഹിതവും ‘സിവിക്’ വിൽപ്പനയ്ക്കെത്തുമെന്നതാണു പ്രധാന പുതുമ. തായ്ലൻഡിലേക്കുള്ള കയറ്റുമതിക്കായി ഹോണ്ട തപുകരയിൽ ഉൽപ്പാദനം തുടങ്ങിയ 1.6 ലീറ്റർ ഡീസൽ എൻജിനാവും മിക്കവാറും പുതിയ ‘സിവിക്കി’ന്റെ ‘ഹൃദയ’മാവുക. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ശാലയിലാവും ഇന്ത്യൻ വിപണിക്കുള്ള ‘സിവിക്കി’ന്റെ നിർമാണം.

ഇന്നത്തെ ഉപയോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞു സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാവും ഹോണ്ട പുത്തൻ ‘സിവിക്കി’നെ അണിയിച്ചൊരുക്കുക. ഇന്ത്യയിൽ സ്കോഡ ‘ഒക്ടേവിയ’യോടും ഫോക്സ്വാഗൻ ‘ജെറ്റ’യോടും ടൊയോട്ട ‘കൊറോള’യോടുമൊക്കെയാവും ‘സിവിക്കി’ന്റെ പോരാട്ടം. അതുകൊണ്ടുതന്നെ കാറിന്റെ വില 15 — 20 ലക്ഷം രൂപ നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.

ഇതുവരെ ചീത്തപ്പേരു കേൾപ്പിക്കാത്ത മോഡലാണു ‘സിവിക്’ എന്നാണു കാറിന്റ തിരിച്ചുവരവിനെപ്പറ്റി എച്ച് സി ഐ എൽ പ്രസിഡന്റുംചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊയുടെ പ്രതികരണം. ധാരാളം ‘സിവിക്’ ഉടമകൾ പഴയ കാറുകൾ സ്നേഹപൂർവം കൊണ്ടുനടക്കുന്നുമുണ്ട്. പുതിയ ‘സിവിക്’ എത്തിയാൽ ഇത്തരം ഉപയോക്താക്കൾ തിരിച്ചെത്തുമെന്നു തന്നെയാണ് ഊനൊയുടെ വിലയിരുത്തൽ. 

ഇന്ത്യൻ വിപണിയിലെ ‘ഡി’ വിഭാഗത്തിന്റെ താഴെത്തട്ടിൽ 2006ലാണ് ഹോണ്ട ‘സിവിക്കി’നെ അവതിപ്പിച്ചത്. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ എത്തിയ കാറിനു കരുത്തേകിയത് 1.8 ലീറ്റർ, ഐ — വി ടെക് എൻജിനായിരുന്നു. 2007ലെ ‘ഇന്ത്യൻ കാർ ഓഫ് ദ് ഇയർ’(ഐ — കോടി’ പുരസ്കാരം നേടിയ ‘സിവിക്’ 2010ലെ ജെ ഡി പവർ ഇനീഷ്യൽ ക്വാളിറ്റി സ്റ്റഡിയിലും മുന്നിലെത്തി. 

പക്ഷേ 2012 — 13ൽ ‘ലോവർ ഡി’ വിഭാഗത്തിലെ വിൽപ്പന ഇടിഞ്ഞതാണു ‘സിവിക്കി’നു തിരിച്ചടിയായത്. ‘കൊറോള’യുടെയും ഹ്യുണ്ടേയ് ‘ഇലാൻട്ര’യുടെയുമൊക്കെ വിൽപ്പന 29% ഇടിഞ്ഞപ്പോൾ ഹോണ്ട വെറും 685 ‘സിവിക്’ ആണു വിറ്റത്; മുൻവർഷത്തെ അപേക്ഷിച്ച് 70% കുറവ്. ഇതോടെ 2013ൽ ഹോണ്ട ‘സിവിക്കി’നെ ഇന്ത്യയിൽ നിന്നു പിൻവലിക്കുകയും ചെയ്തു.