Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദ് മഹീന്ദ്രയുടെ പ്രതിഫലം 7.67 കോടി രൂപ

Anand Mahindra, chairman of Mahindra & Mahindra Ltd Anand Mahindra, chairman of Mahindra & Mahindra Ltd

പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ പ്രതിഫലം 7.67 കോടി രൂപ. 2015 — 16ലെ വേതനത്തെ അപേക്ഷിച്ച് 16.38% അധിക തുകയാണു മഹീന്ദ്രയ്ക്കു കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചതെന്നും കമ്പനി വെളിപ്പെടുത്തി. മഹീന്ദ്രയിലെ ജീവനക്കാരുടെ ശരാശരി പ്രതിഫലത്തെ അപേക്ഷിച്ച് 108.27 ഇരട്ടിയാണു ചെയർമാനു ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

കമ്പനിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം 7.08 ലക്ഷം രൂപയായിരുന്നു 2016 — 17ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജീവനക്കാരുടെ ശരാശരി വേതനം. മുൻവർഷത്തെ ശരാശരി വേതനത്തെ അപേക്ഷിച്ച് 0.43% അധികമാണിത്. കൂടാതെ മാനേജർ പദവിക്കു താഴെയുള്ള ജീവനക്കാരുടെ വാർഷിക വേതനത്തിൽ 2016 — 17ൽ 1.46% കുറവു നേരിട്ടെന്നും വാർഷിക റിപ്പോർട്ടിലുണ്ട്; അതേസമയം മാനേജർ പദത്തിലുള്ളവരുടെ വേതനത്തിലെ കുറവ് 7.35 ശതമാനത്തോളമായിരുന്നു. 

അതേസമയം കമ്പനി മാനേജിങ് ഡയറക്ടറായ പവൻ ഗോയങ്കയ്ക്ക് 2016 — 17ൽ ലഭിച്ച പ്രതിഫലം 7.39 കോടി രൂപയായിരുന്നു; മുൻവർഷത്തെ അപേക്ഷിച്ച് 15.86% അധികമാണിത്. എംപ്ലോയി സ്റ്റോക് ഓപ്ഷൻ(ഇ എസ് ഒ പി) പോലുള്ള അധിക വരുമാനം ഉൾപ്പെടുത്താതെയുള്ള കണക്കാണിതെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി വേതനത്തെ അപേക്ഷിച്ച് 104.43 ഇരട്ടിയാണു ഗോയങ്ക സ്വന്തമാക്കിയത്.

ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായ വി എസ് പാർഥസാരഥിക്ക് 2016 — 17ൽ ലഭിച്ച വേതനം 3.52 കോടി രൂപയാണ്; ഇ എസ് ഒ പി വഴിയും മറ്റുമുള്ള ആനുകൂല്യങ്ങൾ ഇതിനു പുറമെയാണ്. 2015 — 16നെ അപേക്ഷിച്ച് 19.74% ആണ് പാർഥസാരഥിയുടെ വാർഷിക വേതനത്തിലെ വർധന.