ഉദ്യാന നിർമാണത്തിനും നിരയായി കൃഷി ചെയ്യുന്ന വിളകൾക്കും അനുയോജ്യമായ ചെറു ട്രാക്ടറായ ‘ജിവൊ’ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ കാർഷികോപകരണ വിഭാഗം (എഫ് ഇ എസ്) ദക്ഷിണേന്ത്യയിലും വിൽപ്പനയ്ക്കെത്തിച്ചു. 24 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന എൻജിനും ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുമുള്ള ട്രാക്ടറിനു നാലു ലക്ഷം രൂപ വരെയാണു കർണാടകത്തിലെ ഷോറൂം വില.
സവിശേഷ കൃഷി ആവശ്യങ്ങൾ മുൻനിർത്തിയാണ് ‘ജിവൊ’ പുറത്തിറക്കിയതെന്നാണു മഹീന്ദ്രയുടെ അവകാശവാദം. ഉയർന്ന കരുത്തും ഇടുങ്ങിയതും ഒതുങ്ങിയതുമായ നിർമാണവുമൊക്കെ ചേരുന്നതോടെ സവിശേഷ കൃഷികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ‘ജിവൊ’ തികച്ചും അനുയോജ്യമാണെന്നും കമ്പനി കരുതുന്നു. വിള പരിപാലനം, കൃഷി ഭൂമി ഒരുക്കൽ, ഇടവിള കൃഷി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ‘ജിവൊ’ അനുയോജ്യമാണെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ.
ദക്ഷിണേന്ത്യയിലും ‘ജിവൊ’യ്ക്കു മികച്ച സ്വീകാര്യത കൈവരിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എഫ് ഇ എസ് വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) രവീന്ദ്ര ഷഹാനെ അറിയിച്ചു. ചോളം, കരിമ്പ്, പയറിനങ്ങൾ, പരുത്തി തുടങ്ങിയവയൊക്കെ കൃഷി ചെയ്യുന്ന കർണാടകത്തിൽ ഇത്തരം ട്രാക്ടറുകൾക്കു വിപുല സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇക്കൊല്ലം ഇന്ത്യൻ ട്രാക്ടർ വിപണിയിലെ വിൽപ്പന ആറു ലക്ഷം യൂണിറ്റിലെത്തുമെന്നാണു ഷഹാനെയുടെ കണക്കുകൂട്ടൽ. 48.5% വിഹിതത്തോടെ മഹീന്ദ്ര ട്രാക്ടർ വിപണിയിൽ നേതൃസ്ഥാനത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു. റെഡ് — ഷീറ്റ് മെറ്റൽ ഇരട്ട വർണ സങ്കലനത്തോടെ ലഭിക്കുന്ന ‘ജിവൊ 245 ഫോർ ഡബ്ല്യു ഡി’യിൽ ‘ഡിജിസെൻസ്’ സാങ്കേതികവിദ്യയും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്; ട്രാക്ടറിന്റെ പ്രകടനത്തെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം ലഭ്യമാക്കുന്ന സംവിധാനമാണിത്.
കഴിഞ്ഞ ഏപ്രിലിൽ തന്നെ മഹാരാഷ്ട്രയിലും ഗുജറാത്തിലും ‘ജിവൊ’ വിൽപ്പനയ്ക്കെത്തിയിരുന്നു; വൈകാതെ മധ്യപ്രദേശിലും ട്രാക്ടർ ലഭ്യമാവും. ക്രമേണ ഇതേ പ്ലാറ്റ്ഫോമിൽ 20 ബി എച്ച് പി കരുത്തും ടു വീൽ ഡ്രൈവ് ലേ ഔട്ടുമുള്ള ചെറു ട്രാക്ടർ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്; മിക്കവാറും ഒക്ടോബർ — ഡിസംബർ ത്രൈമാസത്തിൽ ഈ മോഡൽ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.