ഓണമായാൽ എങ്ങും മാവേലിയുടെ കാഴ്ചകളാണ്. കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും മാവേലി മന്നന്റെ വേഷത്തോടെയുള്ള ആളുകളെ കാണാം. എന്നാൽ ഗതാഗതം നിയന്ത്രിക്കാനും ഗതാഗത ബോധവൽക്കരണത്തിനും മാവേലി എത്തിയാലോ, സംഗതി കളർ ആകുമല്ലേ? വ്യത്യസ്തമായ ഈ ഓണാഘോഷം സംഘടിപ്പിച്ചത് ആറ്റിങ്ങൽ പൊലീസാണ്.
ആറ്റിങ്ങൽ പട്ടണത്തെയാണ് ട്രാഫിക് മാവേലി കീഴടക്കിയത്. ഗതാഗത നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് സമ്മാനങ്ങളും പാലിക്കാത്തവർക്ക് ഉപദേശവും ഈ മാവേലി നൽകി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജുമാണ് മാവേലിയുടെ വേഷത്തിലെത്തിയത്. മാവേലിക്ക് അകമ്പടി സേവിക്കാൻ എസ്ഐ സുജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ഉദയൻ, കൃഷ്ണ ലാൽ തുടങ്ങിയവരുമുണ്ടായിരുന്നു.
വൻ ട്രാഫിക് നിയന്ത്രണങ്ങൾക്കാണ് ആറ്റിങ്ങൽ നഗരം ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. ഡ്യൂട്ടിയ്ക്ക് സി.ഐ, എസ്.ഐ, ട്രാഫിക് എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ 60 പൊലീസുകാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 25 മുതല്‍ നഗരത്തില്‍ ബീറ്റ് പട്രോളിംഗ്, രഹസ്യ പോലീസ് നിരീക്ഷണം എന്നിവയുമുണ്ട്. പ്രശ്‌നങ്ങളില്ലാത്ത ഓണക്കാലം ഒരുക്കാനായി എ.എസ് പി.ആദിത്യയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് വ്യത്യസ്തനായി പൊലീസ് മാവേലി എത്തുന്നത്.
ആറ്റിങ്ങൽ നഗരത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
ഓണതിരക്ക് ഒഴിവാക്കാന്‍ ആറ്റിങ്ങല്‍ പട്ടണം ഗതാഗത നിയന്ത്രണത്തിലാണ്. ആറ്റിങ്ങൽ പൂവന്‍പാറ മുതല്‍ മാമം വരെയും, മാമം മുതല്‍ പാലസ് റോഡ് വഴി പൂവന്‍പാറ വരെയും വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കില്ല. കാല്‍നട യാത്രക്കാര്‍ ഫുഡ്പാത്തില്‍ കൂടി മാത്രമേ നടക്കാവൂ. സീബ്രാ ലൈനില്‍ കൂടി മാത്രം റോഡ്മുറിച്ചു കടക്കുകയും വേണം. അനുവദിച്ചിട്ടുള്ള സ്‌റ്റോപ്പുകളിലല്ലാതെ ബസ്സുകള്‍ നിര്‍ത്തി ആളിറക്കാനും കയറ്റാനും അനുവദിക്കില്ല. തിരക്കുള്ള സമയങ്ങളില്‍ പൂവന്‍പാറ നിന്നും വരുന്ന വാഹനങ്ങളില്‍ മാര്‍ക്കറ്റ് റോഡിലേയ്ക്ക് തിരിയേണ്ടവ കച്ചേരി ജംഗ്ഷനില്‍ എത്തി റൗണ്ട്ചുറ്റി പോകണം. ടൗണ്‍ യു.പി.എസ്. കച്ചേരി റോഡ് എന്നിവ പൂര്‍ണമായും വണ്‍വേ ആണ്.
തിരക്കുള്ള സമയങ്ങളില്‍ തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന ചരക്കു വാഹനങ്ങളേയും ലോറി, ടെമ്പോ എന്നിവയേയും കോരാണിയില്‍ നിന്നും ചിറയിൻകീഴ് റോഡ് വഴി പുളിമൂട് ജംഗ്ഷൻ തിരിഞ്ഞ് ഗേള്‍സ് എച്ച്.എസ്.എസ് ജംഗ്ഷനിലൂടെ മണനാക്ക് വഴി ആലംകോടേയ്ക്ക് തിരിച്ചു വിടുന്നു. ആവശ്യം വന്നാല്‍ കൊല്ലത്തു നിന്നും വരുന്നചലക്കു വാഹനങ്ങളേയും ആലംകോട് നിന്നും മണനാക്കുവഴി തിരിച്ചു വിടുന്നു. വലിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവരവരുടെ സ്ഥാപനങ്ങളില്‍ വരുന്നവാഹനങ്ങള്‍ക്ക് സ്വന്തമായി പാര്‍ക്കിംഗ് ഏര്‍പ്പെടുത്തേണ്ടതാൻ കടുത്ത നിർദേശമാണ് നൽകിയിരിക്കുന്നത്. ടൗണില്‍ പാര്‍ക്കിംഗ് നിയന്ത്രണ വിധേയമാണ്. ഫുഡ് പാത്തില്‍ യാതൊരു കാരണവശാലും കച്ചവടം നിരോധിച്ചു. പരാതി ഉള്ളവർക്ക് 94979900 19 എന്ന നമ്പരിൽ അറിയിക്കാമെന്നും എ.എസ്.പി അറിയിച്ചു.