Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനനയം രൂപീകരിക്കാൻ നടപടി

electric-car

വിമർശനങ്ങൾക്കും സംശയങ്ങൾക്കുമിടയിലും 2030 മുതൽ രാജ്യത്തെ നിരത്തുകളിൽ വൈദ്യുത വാഹനം മാത്രമെന്ന മുൻതീരുമാനത്തിൽ മാറ്റമില്ലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. ഗതാഗത മേഖല പൂർണമായും വൈദ്യുതീകരിക്കുകയെന്ന മുൻതീരുമാനവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണു ഗഢ്കരി.  ഇതിന്റെ ഭാഗമായി വൈദ്യുത വാഹന നയത്തിന് ബുധനാഴ്ച അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു. വരുംവാരങ്ങളിൽ നീതി ആയോഗ് ഈ നയം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കുമെന്നും ഗഢ്കരി വ്യക്തമാക്കി.

രാജ്യത്തു വൈദ്യുത വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കാനുള്ള ഔദ്യോഗിക കാലപരിധി 2030 ആയി തുടരുമെന്ന് ഗഢ്കരി ആവർത്തിച്ചു. അതിനിടെ അതിനുമുമ്പു തന്നെ വൈദ്യുത വാഹന വിൽപ്പന പ്രാബല്യത്തിലെത്തിക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ടെന്നാണു സൂചന. രാജ്യത്ത് വാഹന നിർമാണ മേഖല പൂർണമായും ബാറ്ററിയിൽ ഓടുന്ന മോഡലുകളിലേക്കു മാറുന്നു എന്ന് ഉറപ്പ് വരുത്താനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ മേഖലയ്ക്കായി പ്രത്യേക നയത്തിനു തന്നെ രൂപം നൽകുന്നത്.

രാജ്യത്തെ വാഹന വ്യവസായവും ഇത്തരമൊരു നയരൂപീകരണത്തിനായി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു നീതി ആയോഗ് കരട് നയം തയാറാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനു സമർപ്പിച്ചത്. ഊർജം സംഭരിക്കേണ്ട ലിതിയം അയോൺ ബാറ്ററികളുടെ അമിത വിലയാണു വൈദ്യുത വാഹന നിർമാണത്തിനും വ്യാപനത്തിനുമുള്ള പ്രധാന പ്രതിബന്ധമായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉൽപ്പാദനവും ഉപയോഗവുമൊക്കെ വ്യാപകമാവുന്നതോടെ ബാറ്ററി വില കുറയുമെന്നും അതുകൊണ്ടുതന്നെ മുമ്പ് നിശ്ചയിച്ച സമയപരിധിയിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് സർക്കാർ.

ബാറ്ററി ചാർജിങ് കേന്ദ്രങ്ങളുടെ ലഭ്യത പോലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ അപര്യാപ്തതകളും വൈദ്യുത വാഹന വ്യാപനത്തിനു വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക കമ്പനികൾക്കുണ്ട്. എന്നാൽ പുതിയ നയരൂപീകരണത്തിലൂടെ ഇത്തരം പോരായ്മകളെ മറികടക്കാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. വൈദ്യുത വാഹനങ്ങളുടെ വ്യാപനം ഉറപ്പാക്കാൻ ചൈനയും യു കെയുമൊക്കെ സമാനമായ നയങ്ങൾ രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ്.