തിരിച്ചുവരവിന്റെ പാതയിലെങ്കിലും ചെലവിന്റെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് കനത്ത വെല്ലുവിളി നേരിടുകയാണെന്നു ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. സത്തൻ ടാറ്റയും സൈറസ് മിസ്ത്രിയുമായുള്ള പോരാട്ടകാലത്താണു ‘നാനോ’ കമ്പനിക്കു കനത്ത നഷ്ടം വരുത്തി വയ്ക്കുന്നെന്ന ആക്ഷേപം ഉയർന്നത്. എന്നാൽ ‘നാനോ’ മാത്രമല്ല, എല്ലാ കാർ മോഡലുകളും കമ്പനിക്കു നഷ്ടമാണു സമ്മാനിക്കുന്നതെന്നാണു ചന്ദ്രശേഖരന്റെ വെളിപ്പെടുത്തൽ.
യാത്രാവാഹന വിഭാഗത്തിൽ പ്രഹരമേൽപ്പിക്കുന്ന സാമ്പത്തികഘടനയാണു കമ്പനിക്കുള്ളത്; ഓരോ കാറും ഓരോ മോഡലും നഷ്ടമാണു സൃഷ്ടിക്കുന്നത്. വിൽപ്പന ഗണ്യമായി ഉയർത്തി മാത്രമേ ലാഭക്ഷമത വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ എന്നും ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. വാണിജ്യ വാഹന വിഭാഗത്തിൽ വിപണി വിഹിതം ഉയർത്താനാണു ടാറ്റ സൺസ് ലക്ഷ്യമിടുന്നത്. അതേസമയം യാത്രാവാഹന വിഭാഗത്തിലാവട്ടെ നഷ്ടം കുറയ്ക്കാനാണ് ആദ്യ പരിഗണന.
യാത്രാവാഹന വിഭാഗത്തെ ലാക്ഷത്തിലെത്തിച്ച ശേഷം മാത്രമേ വിദേശ നിർമാതാക്കളുമായി പങ്കാളിത്തത്തെക്കുറിച്ചു ചർച്ചയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ജർമൻ വാഹന നിർമാതാക്കളുമായ പ്ലാറ്റ്ഫോം പങ്കുവയ്ക്കാനുള്ള സാധ്യത ടാറ്റ മോട്ടോഴ്സ് ചർച്ച ചെയ്യുന്നതായി വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണു ചന്ദ്രശേഖരൻ നിലപാട് വ്യക്തമാക്കിയത്.
വാണിജ്യ വാഹനം, യാത്രാ വാഹനം, ആഡംബര കാർ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനം. കമ്പനിയുടെ മൊത്തം വരുമാനത്തിൽ 83.57 ശതമാനത്തോളം സംഭാവന ചെയ്തത് ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനമായ 1.80 ലക്ഷം കോടി രൂപയിൽ 2.34 ലക്ഷം കോടിയായിരുന്നു ജെ എൽ ആറിന്റെ വിഹിതം. വാണിജ്യ വാഹന വിഭാഗം 45,000 കോടി രൂപ വരുമാനം നേടിയപ്പോൾ യാത്രാവാഹന വിഭാഗത്തിൽ നിന്നു ലഭിച്ചത് 8,000 — 9,000 കോടി രൂപ മാത്രമാണ്.
അതുകൊണ്ടുതന്നെ ജെ എൽ ആറിനെപ്പറ്റി ചന്ദ്രശേഖരന് ആശങ്കകളില്ല. റാൾഫ് സ്പെത്തിന്റെ നേതൃത്വത്തിൽ ജെ എൽ ആർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഈ നില തുടരുമെന്നും ചന്ദ്രശേഖരൻ കരുതുന്നു. പക്ഷേ ആഭ്യന്തര ബിസിനസ്സിലാണു കമ്പനിക്കു പണം നഷ്ടമാവുന്നത്. വാണിജ്യ വാഹന വിഭാഗത്തിൽ ലാഭക്ഷമത ഇടിയുന്നതും യാത്രാവാഹന വിഭാഗം നഷ്ടം ആവർത്തിക്കുന്നതുമൊക്കെ തലവേദനയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാൻ തീവ്രയത്നം നടത്തുന്നുണ്ടെന്നും വൈകാതെ പ്രവർത്തനം ലാഭത്തിലെത്തുമെന്നും ചന്ദ്രശേഖരൻ പ്രത്യാശ പ്രകടിപ്പിച്ചു.