സുരക്ഷിത യാത്രയ്ക്കായി പലതരം വിശ്വാസങ്ങളുണ്ട്. യാത്ര പുറപ്പെടും മുൻപു പ്രാർത്ഥിക്കുന്നതും ദൈവത്തിനു നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതും കാണിക്കയിടുന്നതും പതിവാണ്. എന്നാൽ ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക മുടക്കിയത് ഒരു വിമാനത്തിന്റെ യാത്രയാണ്. കഴിഞ്ഞ ദിവസം ഈസ്റ്റേൺ ചൈനയിലാണ് സംഭവം നടന്നത്. ചൈനയിലെ ലക്കി എയറിൽ യാത്ര ചെയ്യാനെത്തിയ 76 കാരിയാണു വിമാന എൻജിനില്‍ കാണിക്കയിട്ടത്.
സംഭവം കണ്ട യാത്രികരാണ് വിമാന ജീവനക്കാരെ വിവരമറിയിച്ചത്. നാണയത്തുട്ടുകള്‍ വിമാന എൻജിന്റെ വെളിയിൽ നിന്ന് കിട്ടിയെങ്കിലും എത്ര നാണയങ്ങൾ കാണിക്കയിട്ടു എന്നറിയാത്തതുകൊണ്ട് സെക്യൂരിറ്റി ചെക്കിങ്ങുകൾ കഴിഞ്ഞതിനു ശേഷം പിറ്റേ ദിവസമാണ് വിമാനം പറന്നത്. പൊലീസ് വൃദ്ധയെ അറസ്റ്റ് ചെയ്തെങ്കിലും എന്തൊക്കെ ചാർജുകളാണ് അവർക്കെതിരെ പ്രയോഗിക്കുക എന്ന് വ്യക്തമല്ല. അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എൻജിനിലേക്കു വലിച്ചെറിഞ്ഞതെന്നാണ് വൃദ്ധ പറഞ്ഞതെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആറുമാസം മുമ്പ് ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭർത്താവിനും മകള്‍ക്കുമൊപ്പം വിമാനത്തിൽ കയറാനെത്തിയ 80 വയസുകാരിയായ ‘ക്യൂ’ വിമാനത്തിന്റെ എൻജിനിലേക്ക് നാണയത്തുട്ടുകൾ വലിച്ചെറിഞ്ഞിരുന്നു ഏകദേശം ഒമ്പത് നാണയങ്ങൾ വൃദ്ധ എൻജിനുള്ളിലേക്ക് എറിഞ്ഞെന്നും അതിൽ ഒരെണ്ണം എൻജിനിൽ വീണിരുന്നു. യാത്രക്കാരെയെല്ലാം പുറത്തിറക്കി നാലുമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് നാണയം കണ്ടെത്തിയത്. നാണയത്തുട്ടുകൾ സൗത്തേൺ ഫ്ലൈറ്റിനുണ്ടാക്കിയ നഷ്ടം ഏകദേശം 140,000 ഡോളറായിരുന്നു (ഏദേശം 90 ലക്ഷം രൂപ).