ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നാണ് എമിറേറ്റ്സ്. ആഡംബരത്തിലും സുരക്ഷയിലും മുന്നിട്ടു നിൽക്കുന്ന എമിറേറ്റ്സിലേക്ക് നൂറാമനായി കടന്നു വന്നത് ലോക വൈമാനിക ചരിത്രത്തിലെ എൻജിനിയേറിങ് വിസ്മയമാണ് എയർബസ് എ 380. രണ്ടു നിലകളും നാലു എൻജിനുമുള്ള വിമാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്ര വിമാനമാണ്.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീപ്തസ്മരണയ്ക്കുള്ള സമർപ്പണമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച വിമാനം 12ന് ആരംഭിക്കുന്ന ദുബായ് എയർഷോയിൽ പ്രദർശിപ്പിക്കും.
ലോകത്തിൽ ഏറ്റവുമധികം എയർബസ് എ 380 കൾ ഉപയോഗിക്കുന്ന വിമാന കമ്പനിയാണ് എമിറേറ്റ്സ്. ഒട്ടേറെ പുതുമകളുള്ള ആഡംബര വിമാനമാണിത്. മൂന്ന് ക്ലാസുകളാണ് വിമാനത്തിലുള്ളത്. ഫസ്റ്റ് ക്ലാസിൽ 14 പ്രൈവറ്റ് സീറ്റുകളുണ്ട്. ബിസിനസ് ക്ലാസിൽ 76 സീറ്റുകളും ഇക്കോണമി ക്ലാസിൽ 426 സീറ്റുകളുമുണ്ട്. ലക്ഷ്വറി ഓൺബോർഡ് ലോഞ്ചാണ് പുതിയ വിമാനത്തിന്റ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലോഞ്ച് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.
റോൾസ് റോയ്സ് ട്രെന്റ് 900 എൻജിനുകളാണ് വിമാനത്തിന് കരുത്തു പകരുന്നത്. ആഡംബരത്തിന് പുതിയ മാനങ്ങൾ നൽകിയായിരിക്കും പുതിയ വിമാനം സർവീസ് നടത്തുക എന്നാണ് എമിറേറ്റ്സ് അറിയിച്ചത്.
2008 ലാണ് എമിറേറ്റ്സ് ആദ്യത്തെ എ380 വിമാനം സ്വന്തമാക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ നൂറാമത്തെ വിമാനത്തെ കൂടാതെ ഏകദേശം 40 എ380 വിമാനങ്ങൾ കൂടി എമിറേറ്റ്സ് ബുക്കു ചെയ്തിട്ടുണ്ട്. എമിറേറ്റ്സിൽ എകദേശം 1500 പൈലറ്റുമാരും 23000 കാബിൻ ജോലിക്കാരും എ 380 വേണ്ടി മാത്രമായുണ്ട്.