ഇരുചക്രത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം എന്നാണ് നിയമം. ഇരുചക്രവാഹനങ്ങളിലെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് ഹെൽമെറ്റ് ധരിക്കുന്നത്. തലയ്ക്കേൽക്കുന്ന ചെറിയ പരിക്കുകൾ പോലും ചിലപ്പോൾ അപകടകരമായേക്കാം. സ്വയം സുരക്ഷയെക്കരുതിയല്ലെങ്കിലും പൊലീസ് ചെക്കിങ്ങിനെ പേടിച്ചാണ് പലപ്പോഴും ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാറ്.
Cop lathicharges biker for not wearing helmet - Tamil Nadu News
എന്നാൽ ഹെൽമെറ്റ് ധരിക്കാതെ എത്തുന്നവരുടെ തല പൊലീസ് തന്നെ തല്ലിപ്പൊളിച്ചാലോ? ബൈക്കുകാർക്ക് നേരെ പൊലീസ് നടത്തിയ ലാത്തി പ്രയോഗത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറല്‍. ഹെൽമെറ്റ് ധരിക്കാതെയെത്തി പൊലീസ് ചെക്കിങ്ങിൽ നിർത്താതെ പോയ ബൈക്കിനു നേരെയാണ് പൊലീസ് ലാത്തി വീശിയത്. ബൈക്ക് ഓടിച്ചയാള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും പിൻസീറ്റ് യാത്രക്കാരന്റെ തലയ്ക്കാണ് പരിക്കേറ്റത്.
തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം അരങ്ങേറിയത്. പൊലീസിന്റെ ‘ലാത്തി പ്രയോഗ’ത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം.
ഹെൽമെറ്റ് എന്തിന്?
എല്ലാ ബൈക്ക് യാത്രികരും യാത്രക്കാരും നിർബന്ധമായി ധരിച്ചിരിക്കേണ്ട ഒന്നാണ് ഹെൽമറ്റ്. സ്വയം സുരക്ഷയ്ക്കായുള്ള ഹെൽമറ്റ് ധരിക്കാതിരിക്കുന്നതിന് എന്ത് ന്യായീകരണം നിരത്തിട്ടും കാര്യമില്ല. പോലീസിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല അപകടങ്ങളിൽ നിന്നുന്ന സ്വന്തം സുരക്ഷയ്ക്കും ഹെൽമെറ്റ് അത്യാവശ്യം.
ചെറിയ വീഴ്ചകളിൽ നിന്നും, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെയാണ് സഞ്ചരിക്കുന്നത് അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ലെന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. എന്നാൽ കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തല അടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.
55 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.