പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയും പ്രഖ്യാപിച്ചു. ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ വർധനയാണ് ജനുവരി ഒന്നിനു നിലവിൽ വരികയെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ വാഹനങ്ങളുടെ വില വർധനയ്ക്കു കാരണങ്ങളൊന്നും ഇസൂസു മോട്ടോഴ്സ് ഇന്ത്യ നിരത്തിയിട്ടില്ല. വാണിജ്യ വാഹനമായ ‘ഡി മാക്സി’ന്റെ റഗുലർ കാബ് പതിപ്പിന് 15,000 രൂപയോളം വില ഉരാനാണു സാധ്യത. പ്രീമിയം എസ് യു വിയായ ‘എം യു എക്സ്’ വിലയിലെ വർധന ഒരു ലക്ഷം രൂപയോളമാവും.
അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനമായ ‘വി ക്രോസ്’ മുതൽ പ്രീമിയം എസ് യു വിയായ ‘എം യു എക്സ്’ വരെ നീളുന്നതാണ് ഇസൂസുവിന്റെ ഇന്ത്യയിലെ ഉൽപന്ന ശ്രേണി. ‘വി ക്രോസി’ന് 13.31 ലക്ഷം രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില; ‘എം യു എക്സി’നാവട്ടെ 25.80 ലക്ഷം രൂപ മുതലും. പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുമെന്ന് ഇത്തവണ ആദ്യം പ്രഖ്യാപിച്ചതു ഫോക്‌സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കാഡേ ഓട്ടോ ഇന്ത്യയായിരുന്നു. വിവിധ മോഡലുകളുടെ വിലയിൽ രണ്ടോ മൂന്നോ ശതമാനം വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
വിപണി സാഹചര്യങ്ങൾ മാറി മറിഞ്ഞതും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുമാണു വില വർധന അനിവാര്യമാക്കിയതെന്നാണു സ്കോഡേയുടെ വിശദീകരണം. നിലവിൽ അഞ്ചു മോഡലുകളാണു സ്കോഡേ ഇന്ത്യയിൽ വിൽക്കുന്നത്; ഇടത്തരം സെഡാനായ ‘സ്കാഡേ റാപിഡ്’, ‘ഒക്്ടേവിയ’, പ്രകടനക്ഷമതയേറിയ ‘ഒക്ടേവിയ ആർ എസ്’, പ്രീമിയം മോഡലുകളായ ‘സുപർബ്’, ‘കാഡേിയാക്’ എന്നിവയാണു കമ്പനിയുടെ ശ്രേണിയിലുള്ളത്. പുതുവർഷത്തിനൊപ്പം വില വർധന പ്രഖ്യാപിക്കുന്നത് ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ സ്ഥിരം പതിവാണ്. 2018 മോഡൽ ശ്രേണി അനാവരണം ചെയ്ത പിന്നാലെയാണു സ്കാഡേ ഓട്ടോ വിലവർധനയും പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഉരുക്ക്, ചെമ്പ്, അലൂമിനിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിടുന്ന മൂല്യത്തകർച്ച, ഇന്ധനവില വർധന മൂലം കടത്തുകൂലിയിലുണ്ടായ വർധന തുടങ്ങിയ സ്ഥിരം ന്യായീകരണങ്ങൾ നിരത്തി അവശേഷിക്കുന്ന നിർമാതാക്കളുടെ വില വർധന പ്രഖ്യാപനവും വരും നാളുകളിൽ പ്രതീക്ഷിക്കാം.