ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ‘എയർലൻഡർ 10’ വിജയകരമായ ആദ്യ പറക്കൽ നടത്തി. പാതി വിമാനവും പാതി ആകാശക്കപ്പലുമായ ‘എയർലൻഡർ 10’ സെൻട്രൽ ലണ്ടനിലെ കാർഡിങ്ടൺ വ്യോമത്താവളത്തിൽനിന്നാണു നൂറുകണക്കിനാളുകളുടെ ഹർഷാരവത്തിനിടെ ആകാശത്തേക്കുയർന്നത്. ആദ്യയാത്ര അരമണിക്കൂർ നീണ്ടു.
കഴിഞ്ഞ ഞായറാഴ്ച ആദ്യ പറക്കലിനുള്ള ശ്രമം സാങ്കേതിക തകരാർമൂലം ഉപേക്ഷിച്ചിരുന്നു. അഞ്ചുവർഷം നീണ്ട തയാറെടുപ്പിനൊടുവിലാണു വിമാനം ആകാശം കണ്ടത്. അഫ്‌ഗാനിസ്ഥാനിൽ സൈനിക നിരീക്ഷണത്തിനായി യുഎസ് കരസേനയാണ് എയർലൻഡർ വികസിപ്പിച്ചത്. 2013ൽ പദ്ധതി യുഎസ് ഉപേക്ഷിച്ചു. ഇതെ തുടർന്നാണു ബ്രിട്ടനിലെ വ്യോമയാന കമ്പനി ഹൈബ്രിഡ് എയർ വെഹിക്കിൾസ് (എച്ച്എവി) ഏറ്റെടുത്തത്. ബ്രിട്ടിഷ് സർക്കാർ 24.42 കോടി രൂപ ധനസഹായം നൽകി.
85 വർഷത്തിനുശേഷം പുനർജന്മം
85 വർഷം മുൻപ് മറ്റൊരു ആകാശക്കപ്പൽ സെൻട്രൽ ലണ്ടനിലെ കാർഡിങ്ടൺ വ്യോമത്താവളത്തിൽനിന്നു പറന്നുയർന്നെങ്കിലും യാത്രയ്ക്കിടെ ഫ്രാൻസിൽ തകർന്നുവീണു. 1930 ഒക്ടോബറിൽ സംഭവിച്ച ദുരന്തത്തിൽ ബ്രിട്ടന്റെ വ്യോമയാനമന്ത്രി അടക്കം 48 പേരാണു കൊല്ലപ്പെട്ടത്. ഇതോടെ ബ്രിട്ടൻ ആകാശക്കപ്പൽ നിർമാണ–വികസനപദ്ധതികൾ നിർത്തിവയ്ക്കുകയായിരുന്നു.
1937ൽ ന്യൂജഴ്സിയിലുണ്ടായ മറ്റൊരു ദുരന്തത്തിൽ 35 പേരും കൊല്ലപ്പെട്ടതോടെ യാത്രാവിമാനം എന്ന നിലയിൽ പദ്ധതി പൂർണമായി ഉപേക്ഷിച്ചു. 1930കളിൽ ആകാശക്കപ്പലിൽ തീപിടിക്കുന്ന ഹൈഡ്രജൻ ആണ് ഉപയോഗിച്ചിരുന്നത്. തീപിടിക്കാത്ത ഹീലിയം ആണ് എയർലൻഡറിൽ ഉപയോഗിക്കുന്നത്.