നിരവധി സുരക്ഷാ സംവിധാനങ്ങളാണ് പുതുതലമുറ വാഹനങ്ങളിലുള്ളത്. എബിഎസ്, എയർബാഗ് എന്നിവയ്ക്കപ്പുറത്തേക്ക് സുരക്ഷാസംവിധാനങ്ങൾ ഹൈടെക് ആയിരിക്കുന്നു. റോഡില്‍ മറ്റു വാഹനങ്ങളോ ആളുകളോ അല്ലെങ്കിൽ തടസങ്ങളോ ഉണ്ടാകുന്ന സമയത്ത് ഡ്രൈവര്‍ ബ്രേക്കിടാന്‍ മറന്നാലും വാഹനം ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനങ്ങളൊക്കെ വാഹനങ്ങളിലെത്തിയിരിക്കുകയാണ്.
അമേരിക്കന്‍ വിപണിയില്‍ പുതുതായിറങ്ങുന്ന എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം നടപ്പാക്കുമെന്ന വാഗ്ദാനവുമായി കാര്‍ നിര്‍മാതാക്കള്‍ എത്തിയിരിക്കുകയാണ്. എന്നാൽ ഇത്തരം ഹൈടെക് ഉപകരണങ്ങളെ അത്ര വിശ്വസിക്കേണ്ടെന്ന് പറയുകയാണ് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള വിഡിയോ സെന്‍സര്‍കാമറ വഴിയാണ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് പ്രവര്‍ത്തിക്കുന്നത്. മുന്നിലുള്ള വാഹനവുമായോ മറ്റെന്തെങ്കിലുമായോ വാഹനം ഇടിക്കുന്ന ഘട്ടം വന്നാല്‍ ഡ്രൈവര്‍ ബ്രേക്കിട്ടില്ലെങ്കിലും കാര്‍ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയാണു ചെയ്യുന്നത്.
ഡ്രൈവറെ സഹായിക്കുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പൂര്‍ണ്ണമായും സ്വയം ഓടുന്ന കാറുകളെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.എന്നാൽ ഇത്തരം സംവിധാനങ്ങളൊന്നും ഒരേപോലെയല്ല പ്രവർത്തിക്കുന്നതെന്ന് എഎഎ (അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ) നടത്തിയ പഠനത്തിൽ പറയുന്നു. വാഹനത്തിന്റെ അവസ്ഥ സ്വയം മനസിലാക്കി പൂർണ്ണമായും ബ്രേക്കു ചെയ്യുകയല്ല ചില വാഹനങ്ങൾ ചെയ്യുന്നത്. ബ്രേക്കിംഗ് സംവിധാനം കാറിന്റെ വേഗം കുറയ്ക്കുകയേ ഉള്ളൂവെന്ന് വാഹന കമ്പനികൾ പറയുന്നു.
അതുകൊണ്ടു തന്നെ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനമുണ്ടെന്നു കരുതി ശ്രദ്ധയില്ലാതെ സ്റ്റിയറിങ് വീലിനുപിന്നിൽ ഇരിക്കരുതെന്ന് എഎഎ പറയുന്നു. 2016ൽ വോൾവോ എക്സി90, ലിങ്കൺ എംകെഎക്സ്, സുബാരു ലെഗസി, ഹോണ്ട സിവിക്, ഫോക്സ്വാഗൺ പസ്സാറ്റ് എന്നീ അഞ്ച് വാഹനങ്ങളിലാണ് എഎഎ പരീക്ഷണ ഓട്ടം നടത്തിയത്.