ഏത് പ്രതലത്തിലൂടെയും നിഷ്പ്രയാസം സഞ്ചരിക്കുന്ന വാഹനങ്ങളാണ് എ ടി വികൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓൾ ടെറൈൻ വെഹിക്കിൾസ്. എന്നാൽ എടിവി എന്ന ചുരുക്കിയെഴുത്തിന് പുതിയ മാനം നൽകിയിരിക്കുന്നു ജയ്പൂർ ആസ്ഥാനമായുള്ള ജീത്ത് ആന്റ് ജീത്ത് ഗ്ലാസ് ആന്റ് കെമിക്കൽസ് ലിമിറ്റഡ്. എടിവി എന്നാൽ ഇനി ഓൾ ടെറൈൻ വെഹിക്കിൾസ് മാത്രമല്ല ആന്റി ടെററിസ്റ്റ് വെഹിക്കിൾ എന്നുകൂടിയാണ്.
എടിവികളുടെ ആദ്യ ദൗത്യം ഭീകരാക്രമണത്തിൽ നിന്നു പാർലമെന്റിനെ സംരക്ഷിക്കുക എന്നതാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് എടിവി പാർലമെന്റ് വളപ്പിൽ കൊണ്ടുവന്നിരിക്കുന്നത്. പാർലമെന്റ് സമുച്ചയത്തിനു സുരക്ഷയൊരുക്കുന്ന സിആർപിഎഫിനു വാഹനം കൈമാറി. പൂർണമായും ബുള്ളറ്റ് പ്രൂഫായ വാഹനത്തിന് വെടിയുണ്ടകളെയും ഗ്രനേഡ് ആക്രമണങ്ങളെയും അനായാസം ചെറുക്കാൻ സാധിക്കും. നാലര ടൺ ഭാരമുള്ള എടിവിയിൽ ഡ്രൈവറെ കൂടാതെ രണ്ട് സൈനികർക്കും യാത്ര ചെയ്യാം.
ടാങ്കുകളിൽ ഉപയോഗിക്കുന്ന തരം ട്രാക്കുകളാണ് ചക്രങ്ങൾക്ക് പകരം ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് ടെറൈനിലൂടെയും എടിവിക്ക് സഞ്ചരിക്കാനാവും. നാലുവശവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുള്ള വാഹനത്തിന് എളുപ്പത്തിൽ 360 ഡിഗ്രിയിൽ കറങ്ങും.
അപായഭീതിയില്ലാതെ ലക്ഷ്യവേധിയായി ശത്രുക്കൾക്കു നേരെ വെടിയുതിർക്കാനുള്ള സൗകര്യമുണ്ടെന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നൈറ്റ് വിഷനുള്ള ഗ്രാസുകൾ, എസി, ഷൊക്ക് അബ്സോർബറോടു കൂടിയ സീറ്റ് എന്നിവ വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. കൂടാതെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള സൗകര്യം ഈ എടിവി ഒരുക്കുന്നുണ്ട്.