ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന് 475 ബസ്സുകൾക്കുള്ള ഓർഡർ ലഭിച്ചതായി ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ‌്‌ലൻഡ്. സമഗ്രവും സംയോജിതവുമായ ഗതാഗത സംവിധാനത്തിനായി 8.20 കോടി ഡോളർ(ഏകദേശം 521.48 കോടി രൂപ) ചെലവിലാണു സെനഗൽ പുതിയ ബസ്സുകൾ വാങ്ങുന്നത്.
സെനഗൽ ഗതാഗത മന്ത്രാലയത്തിനു കീഴിലെ പൊതുഗതാഗത സംവിധാനമായ ഡാകർ ഡെം ഡിക്കാണ് അശോക് ലേയ‌്‌ലൻഡുമായി സഹകരിച്ചു സമഗ്ര ലോജിസ്റ്റിക്സ് വികസന പദ്ധതി നടപ്പാക്കുന്നത്. 475 ബസ് വാങ്ങുന്നതിനു പുറമെ സ്പെയർ പാർട്സ് വിതരണത്തിനും വർക്ഷോപ് വികസനത്തിനും ഫ്ളീറ്റ് മാനേജ്മെന്റ് സംബന്ധമായ കൺസൽറ്റൻസിക്കും പരിശീലനത്തിനുമെല്ലാം ചേർന്നാണ് ഡാകർ ഡെം ഡിക് ഇത്രയും തുക നിക്ഷേപിക്കുക.
ആഫ്രിക്കൻ മേഖലയിലെ ബസ് വിൽപ്പനയിൽ ഗതിവേഗം കൈവരിക്കാൻ സെനഗലിൽ നിന്നുള്ള ഈ ഓർഡർ വഴി തെളിക്കുമെന്ന് അശോക് ലേയ‌്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. ബസ് വിൽക്കുന്നതിനപ്പുറം സെനഗലിലെ ഗതാഗത മേഖലയുടെ പുനഃസംഘടനയ്ക്കുള്ള സമഗ്ര ലോജിസ്റ്റിക്സ് വികസന പദ്ധതിയിൽതന്നെ പങ്കാളിയാവാൻ കഴിയുന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ആഗോളതലത്തിൽ നിന്നുള്ള മത്സരം അതിജീവിച്ചാണ് അശോക് ലേയ‌്‌ലൻഡ് സെനലഗിനു ബസ് വിൽക്കാനുള്ള കരാർ സ്വന്തമാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉപയോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസൃതമായി പരിഹാര മാർഗങ്ങൾ കണ്ടെത്താൻ കമ്പനിക്കുള്ള മികവാണ് ഈ നേട്ടത്തിലേക്കു നയിച്ചതെന്നും ദാസരി അവകാശപ്പെട്ടു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.