അന്തരീക്ഷ മലിനീകരണത്തോത് കുറച്ചുകൊണ്ടുവരുന്നതിനുള്ള ഡൽഹി സർക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ച രാജ്യസഭാംഗം വിജയ് ഗോയലിന് പിഴ. 3500 രൂപ പിഴയാണ് നിയമ ലംഘനത്തിന്റെ പേരിൽ വിജയ് ഗോയലിന് ലഭിച്ചത്. 2000 രൂപ ഒറ്റ ഇരട്ട നിയമം ലംഘിച്ചതിനും, 500 രൂപ ലൈസൻസ് കൈവശം വയ്ക്കാത്തതിനും 1000 രൂപ ഇൻഷ്വറൻസ് പേപ്പർ ഇല്ലാത്തതിനും ചേർത്താണ് 3500 രൂപ പിഴ വിധിച്ചത്.
പ്രശസ്തിക്കുവേണ്ടിയുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നാടകമാണെന്നും നിയന്ത്രണം പ്രാബല്യത്തിലുള്ള തിങ്കളാഴ്ച നിയമം ലംഘിച്ച് പ്രതിഷേധിക്കുമെന്നും ഡൽഹിയിലെ മുൻ ബിജെപി അധ്യക്ഷൻ കൂടിയായ വിജയ് ഗോയൽ പറഞ്ഞിരുന്നു. എന്നാൽ, ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിക്കുന്ന പക്ഷം ഏതൊരു പൗരനേയും പോലെ ബിജെപി നേതാവും തക്കശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഡൽഹി ഗതാഗതമന്ത്രി ഗോപാൽ റായിയും വ്യക്തമാക്കിയിരുന്നു. പിഴ ചുമത്തിയതു കൂടാതെ ബിജെപി നേതാവിന്റെ വീട്ടിൽ ചെന്ന് റോസാപ്പൂക്കള്‍ നൽകി നിയമത്തെക്കുറിച്ച് ഗതാഗതമന്ത്രി ഗോപാൽ റായി ഓർമിപ്പിക്കുകയും ചെയ്തു.
കേജ്‌രിവാളിന്റെ ചിത്രത്തിന് പ്രചാരം ലഭിക്കാൻ നികുതിദായകരുടെ പണം അനാവശ്യമായി ചെലവഴിക്കുകയാണ് ഡൽഹി സർക്കാരെന്നായിരുന്നു വിജയ് ഗോയലിന്റെ ആരോപണം. ഈ പദ്ധതിയിൽ കേജ്‌രിവാളിന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ കോടികൾ മുടക്കി പ്രചാരം നൽകിയിട്ടും പദ്ധതി സ്ഥിരമാക്കാത്തതെന്താണെന്നും ഗോയൽ ചോദിച്ചു. 'കൂടുതൽ പ്രചാരം, കുറച്ച് ഫലം' എന്നതാണ് ഈ പദ്ധതികൊണ്ടുള്ള നേട്ടമെന്നും ഗോയൽ അഭിപ്രായപ്പെട്ടിരുന്നു.