ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ സഹകരണത്തോടെ വികസിപ്പിച്ച 310 സി സി മോട്ടോർ സൈക്കിൾ നടപ്പു സാമ്പത്തിക വർഷംതന്നെ വിൽപ്പനയ്ക്കെത്തും. ബി എം ഡബ്ല്യുവുമായി ചേർന്നു വികസിപ്പിച്ച പ്ലാറ്റ്ഫോമിലുള്ള ബൈക്കിൽ നിന്ന് മാർച്ചിനുള്ളിൽ കാര്യമായ വിൽപ്പന കൈവരിക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
പുത്തൻ 310 സിസി മോട്ടോർ സൈക്കിൾ അവതരിപ്പിച്ചും വിപണന സാധ്യതയേറിയ മോഡലുകളുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തിയും പുത്തൻ ഇരുചക്രവാഹനങ്ങൾ അവതരിപ്പിച്ചുമൊക്കെ ഇന്ത്യൻ വിപണിയിൽ 15% വിഹിതം സ്വന്തമാക്കാൻ ടി വി എസ് മോട്ടോർ കമ്പനി ലിമിറ്റഡിനു പദ്ധതി. നിലവിലുള്ള വിപണി വിഹിതത്തിൽ രണ്ടു ശതമാനത്തോളം വർധനയാണു കമ്പനിയുടെ ലക്ഷ്യം. വികസന പദ്ധതികൾക്കായി നടപ്പു സാമ്പത്തിക വർഷം 400 കോടി രൂപ ചെലവഴിക്കുമെന്നും കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ അറിയിച്ചു. നിലവിലുള്ള ഉൽപ്പാദനശേഷി അടുത്ത 18 മാസത്തെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഐഷർ മോട്ടോഴ്സിൽ നിന്ന് 350 സി സി എൻജിനോടെ എത്തുന്ന ‘ബുള്ളറ്റ്’ ശ്രേണിയെ അപേക്ഷിച്ച് എൻജിൻ ശേഷി കുറവാണെന്നതു പുതിയ ബൈക്കിനെ ബാധിക്കില്ലെന്നും രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനഘട്ടത്തിലുടനീളം ഈ വിഷയം കമ്പനി ചർച്ച ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ‘അക്യുല’ എന്നു പേരിട്ട 310 സി സി റേസ് ബൈക്ക് ടി വി എസ് പ്രദർശിപ്പിച്ചിരുന്നു. അതേസമയം, പുതിയ ബൈക്കിന്റെ വില സംബന്ധിച്ച സൂചന നൽകാൻ രാധാകൃഷ്ണൻ സന്നദ്ധനായില്ല.
വാഹന വിൽപ്പന വർധിപ്പിക്കുകയാണു കമ്പനിയുടെ പ്രാഥമിക ലക്ഷ്യമെന്നു രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതു സാധ്യമായാൽ ഡീലർമാർക്കു ലാഭമുണ്ടാവുകയും ഘടക നിർമാണ ചെലവ് കുറയുകയും മൊത്തം ലാഭക്ഷമത തന്നെ ഉയരുകയുമൊക്കെ ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വിൽപ്പന വളർച്ചയ്ക്കായി ‘വിക്ടർ’ ശ്രേണിയിലാണു ടി വി എസ് പ്രതീക്ഷയർപ്പിക്കുന്നത്. കൂടാതെ മോപ്പഡുകളിൽ നിന്ന് പ്രതിമാസം 70,000 യൂണിറ്റ് വിൽപ്പനയും കമ്പനി ലക്ഷ്യമിടുന്നു. നിലവിൽ 15,000 ‘വിക്ടർ’ മാസം തോറും വിറ്റഴിയുന്നുണ്ട്; ഇത് 20,000 യൂണിറ്റാക്കി ഉയർത്തുകയാണു ലക്ഷ്യമെന്നു രാധാകൃഷ്ണൻ അറിയിച്ചു. സ്കൂട്ടർ വിൽപ്പനയിലും കമ്പനി വളർച്ച മോഹിക്കുന്നുണ്ട്.