Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ആദ്യ എൽഎൻജി ബസ് കേരളത്തിൽ

lng-bus-kerala തിരുവനന്തപുരത്തു നടന്ന ഗതാഗതമന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചു രാജ്യത്തെ ആദ്യത്തെ എൽഎൻജി ബസ് ഫ്ലാഗ്ഓഫ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, രാജസ്ഥാൻ മന്ത്രി യൂനസ് ഖാൻ എന്നിവർ.

തിരുവനന്തപുരം∙ രാജ്യത്തെ ആദ്യ എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) ബസ് നിരത്തിലിറങ്ങി. സംസ്ഥാന ഗതാഗത മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചേർന്നു ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ടാറ്റയുടെ മാർക്കോപോളോ വിഭാഗത്തിൽപ്പെട്ട ബസ് പെട്രോനെറ്റ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ സഹായത്തോടെയാണു പുറത്തിറക്കുന്നത്.

ഡീസൽ, സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) എന്നിവയെ അപേക്ഷിച്ചു മലിനീകരണവും ചെലവും കുറഞ്ഞവയുമാണ് എൽഎൻജി ബസുകൾ. നാലുവർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഇവ വികസിപ്പിച്ചതെന്നു ടാറ്റ കൊമേഴ്സ്യൽ വെഹിക്കിൾ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. എ.കെ.ജിൻഡാൽ മനോരമയോടു പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതി ലഭിച്ചാൽ അടുത്ത സാമ്പത്തിക വർഷം സർവീസ് തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

സിഎൻജി ബസുകൾക്കു സമാനമായ സാങ്കേതികവിദ്യയാണ് എൽഎൻജി ബസുകളിലും ഉപയോഗിക്കുന്നത്. തണുപ്പു നിലനിർത്താൻ എൽഎൻജി ടാങ്കുകൾ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. സിഎൻജി ബസുകളെ അപേക്ഷിച്ചു ശരാശരി അഞ്ചുലക്ഷത്തോളം വില കൂടുമെങ്കിലും എൽഎൻജിക്കു വില കുറവായതിനാൽ ലാഭകരമാകും. 420 ലീറ്റർ ശേഷിയുള്ള ഇന്ധനടാങ്കിൽ 190 കിലോ വരെ എൽഎൻജി നിറയ്ക്കാം.

ഒരു തവണ ടാങ്ക് നിറച്ചാൽ 600 കിലോമീറ്റർ വരെ സർവീസ് നടത്താനാകുമെന്നതിനാൽ ദീർഘദൂര സർവീസുകൾക്കും ഉപയോഗിക്കാം. 130 എച്ച്പിയാണ് എൻജിൻ കരുത്ത്. 12 മീറ്റർ നീളമുള്ള ബസിൽ 50 സീറ്റുകളുണ്ടാകും. കേരളത്തിൽ എൽഎൻജി ശൃംഖല ഉടൻ നിലവിൽ വരുമെന്നതിനാൽ സംസ്ഥാനവ്യാപകമായി സർവീസ് തുടങ്ങാനുള്ള സൗകര്യമുണ്ടെന്നും ജിൻഡാൽ പറഞ്ഞു.

Your Rating: