ട്രാഫിക്ക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇരട്ടിയൽ അധികമാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ റോഡുകൾ സുരക്ഷിതമാക്കി അപകടം കുറയ്ക്കുന്നതിന് ഭാഗമായാണ് മോട്ടർ വാഹന ഭേദഗതി ബില്ലിന് സർക്കാർ അംഗീകാരം നൽകിയത്. അപകടംവരുത്തി നിർത്താതെ പോകുന്ന കേസുകൾക്ക് ഇപ്പോഴുള്ള 25,000 രൂപ നഷ്ടപരിഹാരം രണ്ടു ലക്ഷം രൂപയായി ഉയർത്താനും, മരിച്ചാൽ നഷ്ടപരിഹാരം 10 ലക്ഷം രൂപയാക്കാനും ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നു. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഗണ്യമായി വർധിപ്പിച്ചതിനു പുറമെ സംസ്ഥാനങ്ങൾക്ക് ഇവ 10 മടങ്ങുവരെ വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
പുതുക്കിയ പിഴ |
പഴയ പിഴ | |
കുറഞ്ഞ പിഴ | 500 | 100 |
ടിക്കറ്റില്ലാതെ യാത്ര | 500 | 200 |
അധികൃതരുടെ ഉത്തരവുകൾ ലംഘിച്ചാൽ | 2000 | 500 |
അനധികൃതമായി വാഹനങ്ങൾ ഉപയോഗിച്ചാൽ | 5000 | 1000 |
ലൈസൻസില്ലാതെ ഡ്രൈവിങ് | 5000 | 500 |
അയോഗ്യതയുള്ളപ്പോൾ ഡ്രൈവിങ് | 10000 | 500 |
അമിതവലുപ്പമുള്ള വാഹനങ്ങൾക്ക് | 5000 | 0 |
അമിത വേഗം | 1000 (ലൈറ്റ്), 2000 (മീഡിയം) |
400 |
അപകടകരമായ ഡ്രൈവിങ് | 5000 | 1000 |
മദ്യപിച്ചു ഡ്രൈവിങ് | 10000 | 2000 |
മോട്ടോർ റേസിങ് | 5000 | 500 |
പെർമിറ്റില്ലാത്ത വാഹനത്തിന് | 10000 | 5000 |
ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം | 25000 മുതൽ ഒരു ലക്ഷം വരെ | 0 |
അമിതഭാരം | 20000. കൂടാതെ അധികമുള്ള ഓരോ ടണിനും 2000 വീതം | (2000, 1000) |
ഓവർ ലോഡ് | അധികമുള്ള ഓരോ ആൾക്കും 1000 വീതം | 0 |
ഇരുചക്രവാഹനങ്ങളിൽ ഓവർ ലോഡ് | 2000, കൂടാതെ മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കും | 100 |
ഹെൽമറ്റില്ലായാത്ര | 1000, കൂടാതെ മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കും | 100 |
ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്കു വഴി നൽകാതിരുന്നാൽ | 10000 | 0 |
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്നു വർഷം വരെ തടവും നൽകാൻ വ്യവസ്ഥയുണ്ട്. |
നിലവിലുള്ള നിയമത്തിലുള്ള 223 വകുപ്പുകളിൽ 68 ഭേദഗതികളാണു കൊണ്ടുവന്നിരിക്കുന്നത്. തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകളും തീർപ്പു വ്യവസ്ഥകളും ലളിതമാക്കി. പുതുതായി 28 വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകളിലും ഒട്ടേറെ പരിഷ്കാരങ്ങൾ പുതിയ ബില്ലിലുണ്ട്. ലേണേഴ്സ് ലൈസൻസിന് ഇനി ഓൺലൈനായി അപേക്ഷിക്കാം, ലൈസൻസുകളുടെ കാലാവധി വർധിപ്പിക്കും.
ട്രാൻസ്പോർട്ട് ലൈസൻസിന് മിനിമം വിദ്യാഭ്യാസ യോഗ്യത വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്.