കോംപറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിനു കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനു വിധിച്ച 420 കോടി രൂപയുടെ പിഴശിക്ഷ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി സി ഐ) താൽക്കാലികമായി പിൻവലിച്ചു. ഈ പ്രശ്നത്തിൽ മദ്രാസ് ഹൈക്കോടതിയുടെ അന്തിമ വിധി വരുംവരെയാണു സി സി ഐ മുമ്പു പ്രഖ്യാപിച്ച പിഴശിക്ഷ നടപ്പാക്കുന്നതു നീട്ടിയത്. അനുചിതമായ വ്യാപാര രീതികൾ പിന്തുടർന്നതിന് കഴിഞ്ഞ 27നാണു സി സി ഐ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയ്ക്ക് 420 കോടി രൂപ പിഴ ചുമത്തിയത്. ഉത്തരവ് കൈപ്പറ്റി 60 ദിവസത്തിനകം പിഴയടയ്ക്കാനും ഹ്യുണ്ടായിയോടു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിപണിയിലെ മത്സരം ഇല്ലാതാക്കുന്ന നടപടികളെപ്പറ്റി അന്വേഷിക്കുകയല്ലാതെ സി സി ഐ അന്തിമ വിധി പുറപ്പെടുവിക്കരുതെന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ 13ലെ മദ്രാസ് ഹൈക്കോടതി നിർദേശം. ആശയവിനിമയത്തിലെ പാളിച്ച മൂലം ഇതേപ്പറ്റി അറിയാതെയാണു ജൂലൈ 27നു ഹ്യുണ്ടായിക്കെതിരെ വിധി പ്രഖ്യാപിച്ചതെന്നാണു സി സി ഐയുടെ വിശദീകരണം.
സി സി ഐയ്ക്കെതിരെ ഹ്യുണ്ടായ് സമർപ്പിച്ച അപ്പീലിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണം തുടരട്ടെയെന്നു നിർദേശിച്ച കോടതി അന്തിമ വിധി പുറപ്പെടുവിക്കരുതെന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി കൂടുതൽ വാദത്തിനായി കേസ് മാറ്റുകയും ചെയ്തിരുന്നു. അടുത്ത മൂന്നിന് ജസ്റ്റിസുമാരായ സതീഷ് കെ അഗ്നിഹോത്രിയും കെ കെ ശശിധരനും ഉൾപ്പെട്ട ബെഞ്ചാണ് ഈ കേസിൽ അന്തിമ വാദം കേൾക്കുക.
അതേസമയം വിപണിയിൽ ക്രമക്കേട് കാട്ടിയെന്ന വിലയിരുത്തലിലാണ് 2009 മുതൽ 2012 വരെയുള്ള ശരാശരി വിറ്റുവരവിന്റെ രണ്ടു ശതമാനമന്നു കണക്കാക്കി സി സി ഐ ഹ്യുണ്ടായിക്ക് 420 കോടി രൂപ പിഴ വിധിച്ചത്. സ്പെയർ പാർട്ടുകൾ പൊതു വിപണിയിൽ ലഭ്യമാവുന്നതു തടയുംവിധമുള്ള വ്യവസ്ഥകളാണ് വിവിധ വാഹന നിർമാതാക്കൾ ഒറിജിനൽ എക്വിപ്മെന്റ് സപ്ലയർമാരും അംഗീകൃത വാഹന വ്യാപാരികളുമായുള്ള കരാറുകളിൽ ഉൾപ്പെടുത്തിയിരുന്നതെന്നായിരുന്നു സി സി ഐയുടെ വിലയിരുത്തൽ. കമ്പനികളുടെ ഈ നടപടി കോംപറ്റീഷൻ നിയമത്തിലെ 3(4) വകുപ്പിന്റെ ലംഘനമാണെന്നായിരുന്നു കമ്മിഷന്റെ നിഗമനം.
സമാന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമത്തിലെ 27—ാം വകുപ്പു പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് 25നു കമ്മിഷൻ മാരുതി സുസുക്കിയടക്കം 14 നിർമാതാക്കൾക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കമ്മിഷൻ ഹ്യുണ്ടായിക്കെതിരെയും പിഴ വിധിച്ചത്. അതേസമയം വിഷയം പരിഗണിക്കാൻ കമ്മിഷനുള്ള അധികാരത്തെ ചോദ്യം ചെയ്തായിരുന്നു ഹ്യുണ്ടായ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.