Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗൻ നേതൃനിരയിൽ അഴിച്ചുപണി തുടരുന്നു

Volkswagen Logo

യു എസിലെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടി വിവാദത്തിൽപെട്ട ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ നേതൃനിരയിലെ അഴിച്ചുപണി തുടരുന്നു. വികസന, പ്രൊക്യുവർമെന്റ് വിഭാഗങ്ങൾക്കാണു ഫോക്സ്‌വാഗൻ പുതിയ മേധാവികളെ നിയോഗിച്ചത്. ഗ്രൂപ്പിൽപെട്ട ചെക്ക് കാർ നിർമാതാക്കളായ സ്കോഡയിൽ നിന്നുള്ള ഫ്രാങ്ക് വെൽഷിനെയാണു ഫോക്സ്വാഗൻ ടെക്നിക്കൽ ഡവലപ്മെന്റ് വിഭാഗം മേധാവിയായി നിയോഗിച്ചത്. 22 വർഷമായി ഫോക്സ‌്‌വാഗൻ ഗ്രൂപ്പിനൊപ്പമുള്ള റാൾഫ് ബ്രാന്ഡ്സ്റ്റാറ്റെറാണ് പ്രൊക്യുവർമെന്റ് വിഭാഗത്തിന്റെ പുതിയ മേധാവി. ഇരുവരും ഉടനടി പ്രാബല്യത്തോടെ ചുമലയേൽക്കുമെന്നും ഫോക്സ്‌വാഗൻ വ്യക്തമാക്കി.

കൂടാതെ ജർമൻ ഉരുക്കു നിർമാതാക്കളായ ഡില്ലിംഗർ ഹ്യുവെറ്റിന്റെ ചീഫ് എക്സിക്യൂട്ടീവായ കാൾഹെയ്ൻസ് ബ്ലെസിങ്ങിനെ ഫോക്സ്‌വാഗന്റെ പഴ്സനെൽ വിഭാഗം മേധാവിയായും കമ്പനിയുടെ സൂപ്പർവൈസറി ബോർഡ് നിയോഗിച്ചു. കഴിഞ്ഞ 30നു വിരമിച്ച പഴ്സനെൽ വിഭാഗം മേധാവി ഹോഴ്സ്റ്റ് ന്യൂമാനു(66) പകരക്കാരനായി ജനുവരി ഒന്നിനു ചുമതലയേൽക്കുന്ന ബ്ലെസിങ്ങിന്റെ നിയമനം അഞ്ചു വർഷത്തേക്കാണ്. അതിനിടെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ പുതിയ ചെയർമാനായി മത്തിയാസ് മ്യുള്ളറെ നിയമിച്ചിരുന്നു. ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങി സ്ഥാനം നഷ്ടമായ ഫോക്സ്‍വാഗന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാർട്ടിൻ വിന്റർകോണിന്റെ പിൻഗാമിയായാണ് മ്യുള്ളർ ഫോക്സ്‍വാഗനെ നയിക്കാനെത്തിയത്. ഈ നിയമനത്തോടെ ഔഡി ചെയർമാൻ പദവിയിലും വിന്റർകോണിന്റെ പകരക്കാരനാവുകയാണ് അദ്ദേഹം.

‘ഡീസൽഗേറ്റ്’ വിവാദം കത്തിപ്പടർന്നതോടെ നവംബറിലാണു വിന്റർകോൺ ഔഡിയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന ഔഡി സൂപ്പർവൈസറി ബോർഡ് യോഗമാണു ഫോക്സ്‍വാഗൻ ഗ്രൂപ്പിന്റെ സി ഇ ഒയായ മ്യുള്ളറെ കമ്പനിയുടെ പുതിയ ചെയർമാനായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ സാങ്കേതിക വിഭാഗത്തിൽ അൾറിച് ഹാക്കെൻബർഗിന്റെ പിൻഗാമിയായി എൻജിൻ വികസന വിഭാഗം മേധാവി സ്റ്റെഫാൻ നിർഷിനെയും ഔഡി നിയോഗിച്ചു. ‘പുകമറ’ സോഫ്റ്റ്വെയറിന്റെ പേരിൽ വിവാദകേന്ദ്രമായ ‘ഇ എ 189’ എൻജിനുകളുടെ വികസനത്തിന് നേതൃത്വം നൽകിയ ഹാക്കനെബെർഗിനെയും മറ്റു രണ്ട് എക്സിക്യൂട്ടീവുകളെയും രണ്ടു മാസം മുമ്പ് കമ്പനി സസ്പെൻഡ് ചെയ്തിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.