ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ഹൈപ്പർലൂപ്പ് വൺ എന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി തങ്ങളുടെ ആശയങ്ങൾ ലോകത്തോട് പങ്കുവെച്ചത്. മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ഭാവിയെ ഗതാഗത സംവിധാനങ്ങളുടെ തലവര തന്നെ മാറ്റുമെന്നാണ് കരുതുന്നത്. ഹൈപ്പർ ലൂപ്പ യാഥാർത്ഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെത്താന്‍ മിനിട്ടുകൾ മാത്രം മതി. 2020 ആകുമ്പോഴേക്കും യാഥാര്‍ഥ്യമാക്കുകയെന്ന് കരുതുന്ന ഹൈപ്പര്‍ലൂപ്പിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണ്.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അനുമതിക്കായ് കമ്പനി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ കമ്പനി ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കായിരിക്കും ലൂപ്പ് വരിക. അതിനു ശേഷം ബെംഗളൂരു– തിരുവനന്തപുരം, മുംബൈ– ചെന്നൈ, മുംബൈ–ഡൽഹി എന്നീ പാതകളും പരിഗണിക്കും എന്നാണ് അറിയുന്നത്.
നേരത്ത് കമ്പനി പുറത്തു വിട്ട പട്ടികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെട്ടിരുന്നു. പദ്ധതി നടപ്പിലായാൽ ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്ക് കേവലം 30 മിനിറ്റിനകം എത്താനാകും. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗതയിലാണ് ഹൈപ്പര്‍ലൂപ്പ് ട്രെയിനുകൾ ഓടുക. ദുബായില്‍ നിന്നും അബുദബിയിലേയ്ക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്.
2013ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനുറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനുറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.
Hyperloop One: The Future Is Happening
പ്രത്യേകമായി നിര്‍മ്മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.