ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കു പദ്ധതി. വരുംമാസങ്ങളിൽ ഇന്ത്യയിൽ നിർമിച്ച ചെറുകാറായ ‘ക്വിഡി’ന്റെ കയറ്റുമതി തുടങ്ങാനാണു കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ സാർക് രാജ്യങ്ങളിലാവും ഇന്ത്യയിൽ നിന്നുള്ള ‘ക്വിഡ്’ വിൽപ്പനയ്ക്കെത്തുക. ഇതോടൊപ്പം ‘ക്വിഡ്’ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ ബ്രസീലിലേക്ക് കയറ്റി അയയ്ക്കാനും റെനോ തീരുമാനിച്ചിട്ടുണ്ട്.
ഭൂട്ടാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലേക്കു ‘ക്വിഡ്’ കയറ്റുമതി ചെയ്യാനുള്ള സാധ്യതയാണു പരിഗണിക്കുന്നതെന്നു റെനോയുടെ ആഫ്രിക്ക — മിഡിൽ ഈസ്റ്റ് — ഇന്ത്യ മേഖല ചെയർമാൻ ബെർണാഡ് കാംബിയർ വെളിപ്പെടുത്തി. ആവശ്യം ഉയർന്നാൽ ആഫ്രിക്കയിലേക്കും ഇന്ത്യയിൽ നിർമിച്ച ‘ക്വിഡ്’ കയറ്റുമതി ചെയ്യും.
ബ്രസീലിലേക്കുള്ള യന്ത്രഘടക കയറ്റുമതി ഈ മാസം അവസാനത്തോടെ തുടങ്ങാനാവുമെന്നാണു റെനോയുടെ പ്രതീക്ഷ. സാർക് മേഖലയിലേക്കുള്ള ‘ക്വിഡ്’ കയറ്റുമതിയും വരുംമാസങ്ങളിൽ ആരംഭിക്കുമെന്നു കാംബിയർ അറിയിച്ചു. ആഭ്യന്തര വിപണിയിലെ മികച്ച വിൽപ്പനയ്ക്കൊപ്പം കയറ്റുമതി ആവശ്യം കൂടി പരിഗണിച്ച് ‘ക്വിഡ്’ ഉൽപ്പാദനം വർധിപ്പിക്കാനും റെനോ തീരുമാനിച്ചു. നിലവിൽ പ്രതിമാസം 8,000 യൂണിറ്റ് ഉൽപ്പാദിപ്പിക്കുന്നത് 10,000 ആയിട്ടാണ് ഉയർത്തുന്നത്.
‘ക്വിഡി’ലൂടെ ഇന്ത്യൻ കാർ വിപണിയിൽ നില മെച്ചപ്പെടുത്താൻ റെനോയ്ക്കു കഴിഞ്ഞു; ഇപ്പോൾ 3.5 മുതൽ നാലു ശതമാനം വരെയാണ് റെനോ ഇന്ത്യയുടെ വിപണി വിഹിതം. അടുത്ത വർഷത്തോടെ വിപണി വിഹിതം അഞ്ചു ശതമാനത്തിലെത്തിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.