Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ഡീസൽ എൻജിൻ: 260 കോടി യൂറോ മുടക്കാൻ ഡെയ്മ്‌ലർ

daimler-logo

പുതുതലമുറ ഡീസൽ എൻജിനുകളുടെ വികസനത്തിന് വൻനിക്ഷേപം നടത്താൻ ജർമൻ വാഹന നിർമാതാക്കളായ ഡെയ്മ്‌ലർ എ ജി തീരുമാനിച്ചു. മലിനീകരണ നിയന്ത്രണത്തിൽ ഉന്നത നിലവാരം പാലിക്കുന്ന ഡീസൽ എൻജിനുകൾ യാഥാർഥ്യമാക്കാൻ 2019നകം 260 കോടി യൂറോ(ഏകദേശം 20,004 കോടി രൂപ) യാണു ഡെയ്മ്‌ലർ മുടക്കുക. എൻജിൻ വികസനത്തിനും ഉൽപ്പാദന ശേഷി വർധനയ്ക്കുമാണു കമ്പനി പണം മുടക്കുകയെന്നു ഡെയ്മ്‌ലർ എ ജി പ്രോഡക്ട് ഗ്രൂപ് പവർ ട്രെയ്ൻ വൈസ് പ്രസിഡന്റ് ബെൺഹാദ് ഹെയ്ൽ അറിയിച്ചു. ഈ പുതിയ നിക്ഷേപത്തിലൊരു വിഹിതം ഇതിനകം ചെലവഴിച്ചു കഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫ്രണ്ട് വീൽ ലേ ഔട്ടുള്ള, ശേഷി കുറഞ്ഞ എൻജിനുള്ള കാറുകളിൽ 2019നുള്ളിൽ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ(എസ് സി ആർ) സംവിധാനം ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഇത്തരം കാറുകളിൽ നൈട്രസ് ഓക്സൈഡ് ട്രാപ് എക്സോസ്റ്റ് സംവിധാനമാണു ഘടിപ്പിക്കുന്നത്. മെഴ്സിഡീസ് ബെൻസ് ശ്രേണിയിൽ ശേഷിയേറിയ എൻജിനുള്ള കാറുകളിൽ മാത്രമാണ് ഇപ്പോൾ എസ് സി ആർ സംവിധാനമുള്ളത്; അഡ്ബ്ലൂ ഇഞ്ചക്ഷൻ സിസ്റ്റം വേണമെന്നതാണ് എസ് സി ആറിന്റെ സവിശേഷത. അതിനിടെ നിർമാണ പിഴവുള്ള തകാത്ത എയർബാഗുകളുടെ പേരിൽ യു എസിൽ വിറ്റ 8.40 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഡെയ്മ്ലർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ജപ്പാനിലെ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയതും വാഹനങ്ങളിൽ ഡ്രൈവറുടെ സുരക്ഷയ്ക്കായി ഘടിപ്പിച്ചതുമായ എയർബാഗുകളുടെ കാര്യക്ഷമതയിലാണ് കമ്പനിക്കു സംശയം പ്രകടിപ്പിക്കുന്നത്.

ഡെയ്മ്ലർ 2005 — 2014 കാലഘട്ടത്തിൽ വിറ്റ കാറുകൾക്കാണു പരിശോധന അനിവാര്യം; സെഡാനുകളാ ‘സി ക്ലാസ്’, ‘ഇ ക്ലാസ്’, ‘എസ് എൽ കെ ക്ലാസ്’, ‘എസ് എൽ എസ് ക്ലാസ്’, എസ് യു വികളായ ‘എം ക്ലാസ്’, ‘ജി എൽ ക്ലാസ്’, ‘ആർ ക്ലാസ്’ എന്നിവയ്ക്കൊക്കെ തിരിച്ചു വിളിച്ചു പരിശോധിക്കും. 2007 — 2014 മോഡൽ ‘സ്പ്രിന്റർ’, ‘ഫ്രൈറ്റ്ലൈനർ’ വാനുകളും പരിശോധനയുടെ പരിധിയിൽപെടുമെന്നു ഡെയ്മ്ലർ അറിയിച്ചു. വിന്യാസവേളയിൽ ഇൻഫ്ളേറ്റർ പൊട്ടിത്തെറിക്കുമ്പോൾ മൂർച്ചയേറിയ വസ്തുക്കൾ ചിതറിത്തെറിച്ച് യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യതയാണു തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്. ഡ്രൈവറുടെ ഭാഗത്തെ എയർബാഗുകളിൽ നിന്നുള്ള ഭീഷണി പരിഗണിച്ചു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും യു എസിൽ വിറ്റ 22 ലക്ഷം വാഹനങ്ങൾ നേരത്തെ തിരിച്ചുവിളിച്ചിരുന്നു. തകാത്ത എയർബാഗിന്റെ പേരിൽ അര കോടിയോളം കാറുകൾ കൂടി പരിശോധിക്കേണ്ടിവരുമെന്നാണു യു എസ് അധികൃതരുടെ വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.