ദേശീയ തലസ്ഥാനത്തു വാഹനനിയന്ത്രണം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 1 മുതൽ ജനുവരി 15 വരെയുള്ള ദിവസങ്ങളിലായിരിക്കും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ഒറ്റ, ഇരട്ട റജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാനാകൂ. നിയമലംഘകർക്ക് 2,000 രൂപ പിഴയുണ്ടാകും. വനിതാ ഡ്രൈവർമാർ, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകൾ, സിഎന്‍ജി കാറുകൾ എന്നിവയെയും തിരഞ്ഞെടുക്കപ്പെട്ട വിഐപികളുടെ വാഹനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതൽ രാത്രി എട്ടുവരെ നിയന്ത്രണം ബാധകമായിരിക്കും.
അതേസമയം, തനിക്ക് ഇളവില്ലെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു. താനും മന്ത്രിമാരും എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പുതിയ നടപടികൾ പാലിക്കുമെന്ന് ഈ മാസമാദ്യം തന്നെ കേജ്‌രിവാൾ അറിയിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്സഭാ സ്പീക്കർ, രാജ്യസഭാ ചെയർമാൻ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡൽഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ഡപ്യൂട്ടി സ്പീക്കർമാർ, അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് ഇളവുള്ളത്.
ഇരുചക്രവാഹനങ്ങൾ, പ്രതിരോധമന്ത്രാലയത്തിന്റെ നമ്പർ പ്ലേറ്റുള്ളവ, പൈലറ്റ് കാറുകൾ, സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ സേവനമുള്ളവർ എംബസി കാറുകൾ എന്നിവയ്ക്കും 15 ദിവസത്തെ പരീക്ഷണത്തിൽ ഇളവുണ്ടാകും. യാത്രക്കാരുടെ സൗകര്യത്തിനായി 6,000 ബസുകളാണ് സർക്കാർ പുതിയതായി ഇറക്കുന്നത്. ഈ നടപടികളോടെ 10 ലക്ഷത്തോളം സ്വകാര്യ കാറുകൾ ഡൽഹിയുടെ നിരത്തുകളിൽ നിന്നു മാറി നിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 19 ലക്ഷം സ്വകാര്യ ഫോർ വീലറുകളാണ് ഡൽഹിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമർശിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമായിരുന്നു ഇത്തരത്തിലൊരു തീരമാനത്തിലെത്തിയത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000 സിസിക്ക് മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരോധിച്ചിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.