മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ സോഫ്റ്റ്വെയർ സഹായം തേടിയ എൻജിനുകൾ പരിഷ്കരിക്കുക എളുപ്പമാണെന്ന് ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. യൂറോപ്പിൽ ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ശേഷി കുറഞ്ഞ ഡീസൽ എൻജിൻ ഘടിപ്പിച്ച 85 ലക്ഷത്തോളം കാറുകൾ കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ പരിഷ്കരിക്കാനാവുമെന്നു കഴിഞ്ഞ മാസം ഫോക്സ്‌വാഗൻ ചീഫ് എക്സിക്യൂട്ടീവ് മത്തിയാസ് മ്യുള്ളർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ‘ഡീസൽഗേറ്റി’ൽ കുടങ്ങിയ 85,000 മൂന്നു ലീറ്റർ, വി സിക്സ് എൻജിനുകളിൽ പരിഷ്കാരം വരുത്തുന്നതും എളുപ്പമാണെന്ന് ഔഡി ചീഫ് എക്സിക്യൂട്ടീവ് റുപെർട്ട് സ്റ്റാഡ്ലെർ വ്യക്തമാക്കിയത്. പോർഷെ, ഫോക്സ്വാഗൻ കാറുകളിൽ ഘടിപ്പിച്ച ശേഷിയേറിയ എൻജിനുകൾ കൂടി ഉൾപ്പെടുത്തിയാണ് വിവാദ പശ്ചാത്തലത്തിൽ 85,000 എണ്ണത്തിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടി വരുമെന്ന് ഔഡി കണക്കാക്കുന്നത്.
വേഗത്തിലുള്ളതും ലളിതമായതും ഉപഭോക്തൃ സൗഹൃദവുമായ പരിഹാരമാർഗങ്ങളാണ് ചർച്ചയിലുള്ളതെന്ന് ഇൻഗൊൾസ്റ്റാഡിലെ ഔഡി ആസ്ഥാനത്ത് ഏഴായിരത്തോളം ജീവനക്കാർ പങ്കെടുത്ത സംവാദത്തിൽ സ്റ്റാഡ്ലെർ വെളിപ്പെടുത്തി. കടന്നു പോകുന്ന ഓരോ ദിവസവും ഈ പ്രശ്നത്തിനുള്ള പരിഹാരത്തിലേക്കു കമ്പനി മുന്നേറുകയാണെന്നു അദ്ദേഹം അവകാശപ്പെട്ടു.എൻജിനുകളിൽ ഓക്സിലറി എമിഷൻ കൺട്രോൾ ഡിവൈസി(എ ഇ സി ഡി)ന്റെ സാന്നിധ്യം ശരിയായ രീതിയിൽ വെളിപ്പെടുത്തുന്നതിൽ പാളിച്ച സംഭവിച്ചെന്നു കഴിഞ്ഞ മാസമാണ് ഔഡി സമ്മതിച്ചത്. എൻജിനിലെ കാറ്റലിക് കൺവർട്ടറിന്റെ താപനില ക്രമീകരിക്കാൻ ഘടിപ്പിച്ച എ ഇ സി ഡി നിയമവിരുദ്ധമാണെന്നു യു എസ് അധികൃതർ കണ്ടെത്തിയെന്നും കമ്പനി അംഗീകരിച്ചു. മൂന്നു ലീറ്റർ ഡീസൽ എൻജിനിൽ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുണ്ടെന്ന കമ്പനിയുടെ കുമ്പസാരം ഒൻപതു വർഷമായി ഔഡിയെ നയിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് റൂപർട് സ്റ്റാഡ്ലർക്കും സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്.
ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ ലാഭത്തിൽ 40% സംഭാവന ചെയ്യുന്ന ഔഡിയുടെ പുതിയ ചെയർമാനായി കഴിഞ്ഞ ആഴ്ചയാണു മത്തിയാസ് മ്യുള്ളറെ നിയോഗിച്ചത്. ഇതോടൊപ്പം മൂന്നു പതിറ്റാണ്ടായി കമ്പനിക്കൊപ്പമുള്ള വികസന വിഭാഗം മേധാവി ഹാക്കെൻബർഗിന്റെ പിൻഗാമിയായി എൻജിൻ വികസന വിഭാഗത്തെ നയിച്ചിരുന്ന സ്റ്റെഫാൻ നിർഷിനെയും ഔഡി നിയോഗിച്ചു. ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ പേരിൽ വിവാദകേന്ദ്രമായ ‘ഇ എ 189’ എൻജിനുകളുടെ വികസനത്തിന് നേതൃത്വം നൽകിയ ഹാക്കനെബെർഗിനെയും മറ്റു രണ്ട് എക്സിക്യൂട്ടീവുകളെയും രണ്ടു മാസം മുമ്പ് ഔഡി സസ്പെൻഡ് ചെയ്തിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.