ആശുപത്രിയിലെത്തുന്ന രോഗികളുടെ യാത്രക്കായി ഇനി വൈദ്യുത വാഹനങ്ങളും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രമാണിച്ചു കോയമ്പത്തൂരിലെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ(സി എം സി എച്ച്) ആണു രോഗികൾക്കു യാത്ര ചെയ്യാനായി രണ്ടു വൈദ്യുത വാഹനങ്ങളും വൈദ്യുത സ്ട്രെച്ചറും വാങ്ങിയത്. നടക്കാൻ പ്രയാസമുള്ള രോഗികളെ പരിശോധനകൾക്കും സ്കാനിങ്ങിനുമൊക്കെ കൊണ്ടു പോകാനാവും സി എം സി എച്ചിലെ അറ്റൻഡർമാർ ഇനി മുതൽ വൈദ്യുത വാഹനം(ബഗ്ഗി) ഉപയോഗിക്കുകയെന്നു കോളജിന്റെ ഡീൻ ഡോ എഡ്വിൻ ജോ അറിയിച്ചു. ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന പുതിയ സ്ട്രെച്ചറിന് ഒറ്റത്തവണ ചാർജ് ചെയ്താൽ അഞ്ചു മണിക്കൂറോളം തുടർച്ചയായി പ്രവർത്തിക്കാനാവും.
സ്ട്രെച്ചറിന്റെ ബാറ്ററി പൂർണമായും ചാർജ് ആവാനും അഞ്ചു മണിക്കൂറാണു വേണ്ടിവരിക. താരതമ്യേന ഭാരം കുറവായതിനാൽ നഴ്സുമാർക്കും വനിതാ പാരാമെഡിക്കൽ സ്റ്റാഫിനുമൊക്കെ ഈ വൈദ്യുത സ്ട്രെച്ചർ അനായാസം കൈകാര്യം ചെയ്യാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണു സി എം സി എച്ച് വൈദ്യുത സ്ട്രെച്ചർ ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമെന്നു തെളിഞ്ഞാൽ ഇത്തരത്തിലുള്ള രണ്ടു സ്ട്രെച്ചർ കൂടി വാങ്ങാനാണു പരിപാടി. സാധാരണ സ്ട്രെച്ചറിന് 5,000 രൂപ വിലയുള്ളപ്പോൾ ബാറ്ററിയിൽ ഓടുന്ന സ്ട്രെച്ചറിന് ഒരു ലക്ഷത്തോളം രൂപയാണു വില.