പുതിയ ഷോറൂമുകൾ തുറന്ന് രാജ്യത്തെ സാന്നിധ്യം മെച്ചപ്പെടുത്തുമെന്നു ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യ. ഫിയറ്റിനു പുറമെ അബാർത്ത്, ജീപ്പ് വാഹനങ്ങളും ഒറ്റ ഷോറൂമിൽ വിൽക്കുന്ന ഡസ്റ്റിനേഷൻ സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
നിലവിൽ മുംബൈ, ഡൽഹി, ചെന്നൈ നഗരങ്ങളിലാണു ‘ഡസ്റ്റിനേഷൻ സ്റ്റോറു’കൾ പ്രവർത്തിക്കുന്നത്. ഇടപാടുകാർക്കു പുതുമയുള്ള ബ്രാൻഡ് അനുഭവം സമ്മാനിക്കുന്നതിൽ ഇത്തരം വിൽപ്പന കേന്ദ്രങ്ങൾ വൻവിജയമാണെന്നാണു ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യയുടെ വിലയിരുത്തൽ.
വാഹന വിപണനത്തിൽ പുത്തൻ നിലവാരം കൈവരിക്കാൻ ഡസ്റ്റിനേഷൻ സ്റ്റോറുകൾ സാധിച്ചെന്നാണു ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിന്നിന്റെ വിലയിരുത്തൽ. കമ്പനിയുടെ പുതിയ തന്ത്രവും ലക്ഷ്യവുമാണ് ഇത്തരം ഷോറൂമുകളിലൂടെ പ്രകടമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കൊല്ലമാണു ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യ ‘ജീപ്പ്’ ശ്രേണിയിലെ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റോടെ ‘ജീപ്പ് റാംഗ്ലറും’ ‘ജീപ്പ് ഗ്രാൻഡ് ചെറൊക്കീ’യും ഇവിടെ വിൽപ്പനയ്ക്കെത്തി. ‘ജീപ്പി’ന്റെ അവതരണം കഴിഞ്ഞതോടെ വിൽപ്പനാന്തര സേവനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണു ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യ ഇപ്പോൾ.