സ്വയം വികസിപ്പിച്ചെടുത്ത വൈദ്യുത വാഹന(ഇ വി) സാങ്കേതിക വിദ്യകൾ മറ്റു കമ്പനികളുമായി പങ്കിടാൻ സന്നദ്ധരാണെന്നു യു എസ് നിർമാതാക്കളായ ഫോഡ്. ഈ മേഖലയിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കു ഗതിവേഗം നൽകാൻ ലക്ഷ്യമിട്ടാണു ഫോഡിന്റെ തീരുമാനം. അതേസമയം കമ്പനി വികസിപ്പിച്ച ഇ വി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരോടു നിശ്ചിത ഫീസ് ഈടാക്കുമെന്നും ഫോഡ് വ്യക്തമാക്കി.
നിലവിൽ ഇ വി സാങ്കേതികവിദ്യയിൽ 650 പകർപ്പവകാശമാണു ഫോഡിന്റെ പക്കലുള്ളത്. കൂടാതെ ഈ രംഗത്തു പേറ്റന്റിനായി ആയിരത്തോളം അപേക്ഷകളും കമ്പനി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാത്രം ഇ വി സാങ്കേതികവിദ്യ വിഭാഗത്തിൽ നാനൂറോളം പേറ്റന്റ് അപേക്ഷകൾ ഫോഡ് സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഫോഡ് സമർപ്പിച്ച പേറ്റന്റ് അപേക്ഷകളിൽ 20 ശതമാനത്തോളം ഇ വി വിഭാഗത്തിലുള്ളവയായിരുന്നു. പോരെങ്കിൽ ഇക്കൊല്ലം ഇ വി മേഖലയിലെ ഗവേഷണം ഊർജിതമാക്കാൻ ഇരുനൂറോളം എൻജിനീയർമാരെ ജോലിക്കെടുക്കാനും ഫോഡിനു പദ്ധതിയുണ്ട്.
ഇപ്പോൾ ആറ് സങ്കര ഇന്ധന/ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളാണു ഫോഡിന്റെ മോഡൽ ശ്രേണിയിലുള്ളത്: ഫോഡ് ‘ഫോക്കസ് ഇലക്ട്രിക്’, ‘ഫ്യൂഷൻ ഹൈബ്രിഡ്’, ‘ഫ്യൂഷൻ എനർജി പ്ലഗ് ഇൻ ഹൈബ്രിഡ്’, ‘സി — മാക്സ് ഹൈബ്രിഡ്’, ‘സി മാക്സ് എനർജി പ്ലഗ് ഇൻ ഹൈബ്രിഡ്’, ലിങ്കൺ ‘എം കെ സെഡ് ഹൈബ്രിഡ്’ എന്നിവ.
ഇ വി വിഭാഗത്തിൽ ഫോഡിന്റെ പക്കലുള്ള പേറ്റന്റുകൾ ആവശ്യമുള്ളവർ ടെക്നോളജി കൊമേഴ്സ്യലൈസേഷൻ ആൻഡ് ലൈസൻസിങ് ഓഫിസിനെ സമീപിക്കണമെന്നാണു ഫോഡിന്റെ നിർദേശം. ഇതിനു പുറമെ വിവിധ വാഹന നിർമാതാക്കൾക്കു സഹകരിച്ചു പ്രവർത്തിക്കാനായി തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോമായ ഓട്ടോഹാർവെസ്റ്റ് മുഖേനയും ഫോഡ് ഇ വി പേറ്റന്റുകൾ ലഭ്യമാക്കുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.