പ്രളയത്തിൽ മുങ്ങിയ തമിഴ്നാട്ടിൽ സൗജന്യ സർവീസ് ക്യാംപ് നടത്താൻ നാലു വാഹന നിർമാതാക്കൾ കൂടി രംഗത്ത്. ടി വി എസ് മോട്ടോർ, ഇന്ത്യ യമഹ മോട്ടോർ, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ് എന്നീ കമ്പനികളാണ് പ്രളയജലത്തിൽ മുങ്ങി തകരാറിലായ വാഹനങ്ങൾ നന്നാക്കാൻ 10 ദിവസം നീളുന്ന പ്രത്യേക സർവീസ് ക്യാംപുകൾ പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ആവശ്യപ്പെട്ടതനുസരിച്ചാണത്രെ കമ്പനികൾ സർവീസ് ക്യാംപ് നടത്താൻ സന്നദ്ധരായത്. കനത്ത മഴയിലും തുടർന്നുള്ള പ്രളയത്തിലും ചെന്നൈ, കാഞ്ചീപുരം, തിരുള്ളൂർ, കടലൂർ ജില്ലകളിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വ്യാപക നാശനഷ്ടം നേരിട്ടിരുന്നു. ഇതു പരിഗണിച്ചാണു ടി വി എസ്, യമഹ, ബജാജ്, ഐഷർ എന്നീ കമ്പനികളോടു സൗജന്യ സർവീസ് ക്യാംപ് നടത്താൻ ആവശ്യപ്പെട്ടതെന്നാണു മുഖ്യമന്ത്രി ജയലളിതയുടെ വിശദീകരണം. ചെന്നൈ, തിരുവള്ളൂർ, കടലൂർ ജില്ലകളിൽ വരുന്ന 12 മുതൽ 21 വരെയാവും സർവീസ് ക്യാംപുകളെന്നും അവർ അറിയിച്ചു. സൗജന്യ ക്യാംപ് സംബന്ധിച്ച വിശദാംശങ്ങൾ തമിഴ്നാട് സർക്കാരിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
അതിനിടെ പ്രളയക്കെടുതി പരിഗണിച്ച് തമിഴ്നാട്ടിലെ വാഹന ഉടമകൾക്കായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കഴിഞ്ഞ ദിവസം പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. തോരാമഴയിൽ കേടുപാടു സംഭവിച്ച വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ സർവീസ് ചെയ്യാവുന്ന പ്രത്യേക പാക്കേജും പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള പദ്ധതിയുമാണു കമ്പനി അവതരിപ്പിച്ചത്. മഴയും വെള്ളക്കെട്ടും മൂലം മാരുതി സുസുക്കിയുടെ നാലായിരത്തോളം വാഹനങ്ങൾക്ക് അടിയന്തര സർവീസ് വേണ്ടി വരുമെന്നാണു കമ്പനിയുടെ കണക്ക്. ഇതിൽ 25 ശതമാനത്തോളം വാഹനങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നവയാണെന്നാണു മാരുതിയുടെ കണക്ക്. 42% വാഹനങ്ങൾ സീറ്റൊപ്പം വെള്ളത്തിലായിരുന്നവയും ബാക്കിയുള്ളവ ഫ്ളോർ മാറ്റ് നിരപ്പോളം വെള്ളക്കെട്ടിൽ കുടുങ്ങിയവയുമാണ്.
ഈ സാഹചര്യത്തിൽ വാഹന അറ്റകുറ്റപ്പണിക്കായി ഉടമകൾ മുടക്കേണ്ട വിഹിതത്തിൽ 50% ഇളവ് അനുവദിക്കാമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. പ്രളയജലത്തിൽ മുങ്ങിക്കിടന്ന വാഹനങ്ങൾ വൃത്തിയാക്കാനും പോളിഷ് ചെയ്യാനുമൊക്കെയുള്ള ചെലവിൽ 50% ഇളവും മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രൂ വാല്യൂ ഔട്ട്ലെറ്റുകൾ മുഖേനയാണു മാരുതി അറ്റകുറ്റപ്പണിക്കും പുതിയ വാഹനം വാങ്ങാനുമുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കുക. വെള്ളക്കെട്ടും മഴയും മാറിയ സാഹചര്യത്തിൽ നഗരത്തിലെ സർവീസ് സെന്ററുകളിൽ കൂടുതൽ വാഹനങ്ങൾ അറ്റകുറ്റപ്പണിക്ക് എത്തുമെന്നതു പരിഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ്റി അൻപതോളം സാങ്കേതിക വിദഗ്ധരെയും മാരുതി സുസുക്കി ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ വർധിച്ച ആവശ്യം മുൻനിർത്തി രണ്ടു ട്രക്കുകൾ നിറയെ സ്പെയർപാർട്സും മാരുതി സുസുക്കി ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്. പ്രളയബാധിതമായ വാഹനങ്ങൾക്കായി രണ്ടു മാസത്തിനു ശേഷം വിപുലമായ പരിശോധനാ ക്യാംപ് സംഘടിപ്പിക്കാനും മാരുതി സുസുക്കി ആലോചിക്കുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.