ആരെയും കൊതിപ്പിക്കുന്ന സൂപ്പർ കാറുകൾക്ക് കോടികളാണ് വില. അവയിൽ ഒരെണ്ണം സ്വന്തമാക്കണമെങ്കിൽ ശതകോടീശ്വരനെങ്കിലുമാകണം. എന്നാൽ സൂപ്പർ കാറുകൾ സ്വന്തമാക്കി അവയ്ക്ക് സ്വർണം പൂശിയാലോ? പിന്നെയും വില കൂടും അല്ലേ? ഒന്നും രണ്ടുമല്ല സ്വർണം പൂശിയ നാല് സൂപ്പർവാഹനങ്ങളാണിപ്പോള്‍ ലണ്ടൻ നിരത്തിലെ താരങ്ങൾ. സൗദിയിലെ രാജകുമാരനും ശതകോടീശ്വരനുമായ തുർക്കി ബിൻ അബ്ദുള്ളയാണ് ലണ്ടനിലേയ്ക്ക് തന്റെ സ്വർണക്കാറുകൾ ഇറക്കുമതി ചെയ്തത്.
ലണ്ടനിൽ അവധി ആഘോഷിക്കാനെത്തിയ ബിൻ അബ്ദുള്ള കൂടെകൂട്ടിയത് മെഴ്സിഡസ് ജി63 എഎംജി, ബെന്റ്ലി, റോൾസ് റോയ്സ് ഫാന്റം ലംബോർഗ്‌നി അവന്റഡോർ എന്നിവയാണ്. എല്ലാ കൂടി ഏകദേശം 30 കോടിയിൽ അധികം രൂപ വിലവരും എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലണ്ടനിൽ അവധി ആഘോഷിക്കാൻ വരുന്ന അറബി കോടീശ്വരന്മാർ വാഹനം കൊണ്ടുവരുന്നത് പതിവാണെന്നും എന്നാൽ ഇത്രയധികം വിലപിടിച്ച കാറുകൾ ആദ്യമായാണ് എത്തുന്നതെന്നും ബ്രട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ അറബി കോടീശ്വരന്മാരുടെ സൂപ്പർക്കാറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്നു കാണിച്ച് ലണ്ടനിലെ ലക്ഷ്വറി റെസിഡൻഷ്യൽ ഏരിയയിലെ നിവാസികൾ പരാതി നൽകിയിരുന്നു. രാത്രി വളരെ വൈകി കൂടിയ വേഗതയിൽ പോകുന്ന കാറുകൾ ആളുകളുടെ ഉറക്കം കെടുത്തുക മാത്രമല്ല മറ്റ് യാത്രക്കാർക്കു ഭീഷണിയുമാകുന്നുണ്ടെന്നാണ് ലക്ഷ്വറി റെസിഡൻഷ്യൽ ഏരിയയിലെ നിവാസികളുടെ പരാതി. എല്ലാ വേനൽക്കാലത്തും എത്തുന്ന അറബി കോടീശ്വരന്മാരുടെ ദുബൈ റെജിസ്‌ട്രേഷനുള്ള സൂപ്പർ സ്‌പോർട്‌സ് കാറുകളുണ്ടാക്കുന്ന ശബ്ദ മലിനീകരണം വളരെ വലുതാണെന്ന് കാട്ടി നഗര നിവാസികൾ പരാതി നൽകിയതിനെത്തുടർന്നാണ് ശബ്ദം കൂടുതലുള്ള കാറുകൾക്ക് പിഴ ചുമത്തിതുടങ്ങിയിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവധി ആഘോഷിക്കാൻ വരുന്ന അറബികൾ ഇത്തരത്തിലൂള്ള സൂപ്പർ ലക്ഷ്വറികാറുകളുമായിട്ടാണ് എത്തുന്നത് എന്നാണ് ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഡിഫിക്കേഷൻ നടത്തിയതും അല്ലാത്തതുമായ ലംബോർഗ്‌നിയും, ഫെരാരിയും, ബെന്റലിയും, ബുഗാട്ടിയുമെല്ലാം ലണ്ടനിലെ തെരുവുകളിലെ സാന്നിധ്യമാണെന്നാണ് ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.