അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി വിക്രം പവ്വ നിയമിതനായി. ഇതുവരെ ഹാർലി ഡേവിഡ്സനെ നയിച്ച അനൂപ് പ്രകാശ് കാനഡയിലേക്കു പോയ ഒഴിവിലാണു ഹോണ്ട കാഴ്സ് ഇന്ത്യയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും വിൽപ്പനവിഭാഗം ഓപ്പറേറ്റിങ് മേധാവിയുമായിരുന്ന പവ്വയുടെ വരവ്.
ഹാർലി ഡേവിഡ്സനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതും വളർച്ചാ സാധ്യതയേറിയതുമായ വിപണിയാണ് ഇന്ത്യയെന്ന് കമ്പനിയുടെ ഏഷ്യ പസഫിക് മേഖല വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മാർക് മക്അലിസ്റ്റർ അഭിപ്രായപ്പെട്ടു. വാഹനവ്യവസായ മേഖലയിൽ ദീർഘമായ പരിചയമുള്ള പവ്വയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ഇടപാടുകാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കമ്പനിക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹോണ്ടയ്ക്കൊപ്പം ഇന്ത്യയിലും വിദേശത്തുമായി രണ്ടു പതിറ്റാണ്ടോളം നീണ്ട സേവനത്തിനു ശേഷമാണ് പവ്വ ഹാർലി ഡേവിഡ്സനെ നയിക്കാനെത്തുന്നത്. അഹമ്മദബാദ് ഐ ഐ എമ്മിൽ പഠിച്ച പവ്വ 1994 ഓഗസ്റ്റിൽ ഹോണ്ട സിയൽ പവർ പ്രോഡക്ടസ് കോർപറേറ്റ് പ്ലാനിങ് വിഭാഗം ചുമതലക്കാരനായിട്ടാണു ഹോണ്ടയിലെത്തുന്നത്. വാഹനവ്യവസായ മേഖലയിൽ മൊത്തത്തിലാവട്ടെ പവ്വയ്ക്ക് കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പരിചയവുമുണ്ട്.
പവ്വയുടെ വരവിനൊപ്പം ഇന്ത്യൻ വിപണിക്കായി നവീകരിച്ച മോഡൽ ശ്രേണിയും ഹാർലി ഡേവിഡ്സൻ പുറത്തിറക്കിയിട്ടുണ്ട്. പരിഷ്കരിച്ച ‘അയൺ 883’, ‘ഫോർട്ടി എയ്റ്റ്’ എന്നിവയ്ക്കൊപ്പം ‘സ്ട്രീറ്റ് 750’, ‘ഹെറിറ്റേജ് സോഫ്റ്റെയ്ൽ ക്ലാസിക്’, ‘റോഡ് കിങ്’ എന്നിവയിലും കമ്പനി പുതുമകളും പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. ‘അയൺ 883’ ബൈക്കിന് 7.37 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂമിൽ വില; ‘ഫോർട്ടി എയ്റ്റി’ന് 9.12 ലക്ഷം രൂപയും. നവീകരിച്ച ‘സ്ട്രീറ്റി’ന് 4.52 ലക്ഷം, ‘ഹെറിറ്റേജ് സോഫ്റ്റെയ്ൽ ക്ലാസിക്കി’ന് 16.60 ലക്ഷം, ‘റോഡ് കിങ്ങി’ന് 25 ലക്ഷം എന്നിങ്ങനെയാണു വില. ഡാർക്ക് കസ്റ്റം മോഡലുകളുടെ നവീകരിച്ച പതിപ്പുകളാണ് ഇന്ത്യൻ ഇടപാടുകാർക്കായി ഹാർലി ഡേവിഡ്സൻ അവതരിപ്പിച്ചിരിക്കുന്നതെന്നു കമ്പനിയുടെ വിപണന വിഭാഗം ഡയറക്ടർ പല്ലവി സിങ് അറിയിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.