ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ 900—ാമതു ഡീലർഷിപ് പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്തയിൽ പുതിയ ഡീലർഷിപ് തുറന്നതോടെ കമ്പനിയുടെ മൊത്തം ടച് പോയിന്റുകളുടെ എണ്ണം 4,800 പിന്നിട്ടതായും എച്ച് എം എസ് ഐ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ വിപണന ശൃംഖലയിൽ വൻ വിപുലീകരണമാണു കമ്പനി നടപ്പാക്കിയത്.
കഴിഞ്ഞ ഏപ്രിൽ മുതലുള്ള കാലത്തിനിടെയാവട്ടെ മുന്നൂറോളം പുതിയ ടച് പോയിന്റുകളാണു കമ്പനി തുറന്നത്; ഇതിൽ 80 ശതമാനത്തോളം ഗ്രാമീണ, അർധ നഗര മേഖലകളിലുമായിരുന്നു. 2017 മാർച്ചിനുള്ളിൽ പുതിയ 500 ടച് പോയിന്റുകൾ കൂടി തുറക്കാനും എച്ച് എം എസ് ഐ ലക്ഷ്യമിട്ടിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഒന്നര പതിറ്റാണ്ടിനിടെ വൻ വളർച്ചയാണു കമ്പനി കൈവരിച്ചതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. വിൽപ്പനയിലും ഉൽപന്ന ശ്രേണിയിലും ഉൽപ്പാദന ശേഷിയിലും വിപണന ശൃംഖലയിലുമൊക്കെ വൻ മുന്നേറ്റം നേടാൻ ഹോണ്ടയ്ക്കു കഴിഞ്ഞു. രാജ്യത്തെ ചെറു പട്ടണങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാൻ എച്ച് എം എസ് ഐ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
ഉൽപ്പാദന ശേഷിയിൽ ഗണ്യമായ വർധന കൈവരിക്കുകയും പുതിയ മോഡലുകൾ അവതരിപ്പിക്കുകയും മെട്രോ — നഗര പ്രദേശങ്ങളിലെ വിപണന ശൃംഖല ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്തെ അർധ നഗര, ഗ്രാമീണ മേഖലയിൽ ശ്രദ്ധയൂന്നാനാണു കമ്പനിയുടെ തീരുമാനം. ഈ ലക്ഷ്യത്തോടെയാണ് ഇക്കൊല്ലം തുറന്ന ടച് പോയിന്റുകളിൽ 80 ശതമാനവും അർധ നഗര, ഗ്രാമീണ മേഖലകളിലാക്കായതെന്ന് അദ്ദേഹം വിശദീകരിച്ചു. സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് എന്നിവയ്ക്കൊപ്പം സുരക്ഷിതമായ റൈഡിങ് പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമങ്ങളും ഹോണ്ടയുടെ അംഗീകൃത എക്സ്ക്ലൂസീവ് ഡീലർഷിപ്പുകൾ(എച്ച് ഇ എ ഡി) ഏറ്റെടുക്കുന്നുണ്ട്.