ഇന്ത്യയിലെ വാഹന ഉടമകൾക്കായി ദേശീയ തലത്തിൽ മെഗാ സർവീസ് ക്യാംപ് സംഘടിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എൽ) ഒരുങ്ങുന്നു. ഈ 19 മുതൽ 25 വരെയാണു കമ്പനി ഓൾ ഇന്ത്യ മെഗാ സർവീസ് ക്യാംപ് സംഘടിപ്പിക്കുക.
രാജ്യത്തെ 220 നഗരങ്ങളിലുള്ള 331 ഡീലർഷിപ്പുകളാണു സർവീസ് ക്യാംപിനു വേദിയാവുക. ഉപയോക്താക്കൾക്കു വിവിധ ആനുകൂല്യങ്ങളും ഒരാഴ്ച നീളുന്ന ക്യാംപിനിടെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാംപിലെത്തുന്ന കാറുകൾക്ക് 50 പോയിന്റ് പരിശോധന സൗജന്യമായി നടത്തിക്കൊടുക്കും. കൂലിയിലും സ്പെയർ പാർട്സ് വിലയിലും ഇളവ്, മൂല്യവർധിത സേവനങ്ങളിൽ 15% ഇളവ്, സൗജന്യ ടോപ് വാഷ്, റോഡ് സൈഡ് അസിസ്റ്റൻസ്, എക്സ്റ്റൻഡഡ് വാറന്റി, ടയർ — ബാറ്ററി വില എന്നിവയിലുമൊക്കെ ഹോണ്ട കാഴ്സ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കാർ വാങ്ങുന്നതും നിലനിർത്തുന്നതും ആഹ്ലാദകരമായ അനുഭവമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി പുതിയ സംരംഭത്തിന് ഒരുങ്ങുന്നതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ അഭിപ്രായപ്പെട്ടു. വാഹനം വാങ്ങിയ ശേഷം വിൽപ്പനാന്തര സേവന മേഖലയിലും കിടയറ്റ അനുഭവം പ്രദാനം ചെയ്യാനാണു സർവീസ് ക്യാംപ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളെ വീണ്ടും കണ്ടുമുട്ടാനും അധിക ഇളവുകൾ ലഭ്യമാക്കാനുള്ള അവസരം കൂടിയാണിത്. ഹോണ്ട കാർ ഉടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഹോണ്ടയുടെ ഉപസ്ഥാപനമായ എച്ച് സി ഐ എൽ 1995 ഡിസംബറിലാണു പ്രവർത്തനം ആരംഭിച്ചത്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലും രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ തപുകരയിലുമാണു കമ്പനിയുടെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്.
ഹാച്ച്ബാക്കായ ‘ബ്രിയൊ’, പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, സെഡാനായ ‘അമെയ്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’, ഇടത്തരം സെഡാനായ ‘സിറ്റി’, കോംപാക്ട് എസ് യു വിയായ ‘ബി ആർ വി’, എസ് യു വിയായ ‘സി ആർ വി’ എന്നിവയ്ക്കൊപ്പം തായ്ലൻഡിൽ നിർമിച്ച ‘അക്കോഡ് ഹൈബ്രിഡ്’ ഇറക്കുമതി വഴിയും ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നുണ്ട്.