ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില കൂട്ടാൻ ഹോണ്ടയും തീരുമാനിച്ചു. ഉൽപ്പാദന ചെലവ് ഉയർന്നതിന്റെ പേരിൽ പുതുവർഷം മുതൽ വിവിധ മോഡലുകളുടെ വിലയിൽ 16,000 രൂപയുടെ വരെ വർധനയാണ് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് നടപ്പാക്കുക. മോഡൽ അടിസ്ഥാനമാക്കി 10,000 മുതൽ 16,000 രൂപയുടെ വരെ വില വർധനയാണ് ജനുവരിയിൽ നിലവിൽ വരികയെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അറിയിച്ചു. ഉൽപ്പാദന ചെലവിലെ വർധന മൂലമാണ് ഇന്ത്യയിൽ വാഹന വില കൂട്ടേണ്ടിവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ചെറുകാറായ ‘ബ്രിയോ’ മുതൽ എസ് യു വിയായ ‘സി ആർ വി’ വരെ നീളുന്നതാണു ഹോണ്ടയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 4.25 ലക്ഷം രൂപ മുതൽ 25.13 ലക്ഷം രൂപ വരെയാണു വാഹന വില.
ഇതോടെ ഇന്ത്യയിലെ മിക്കവാറുമെല്ലാം വാഹന നിർമാതാക്കളും പുതുവർഷത്തിൽ വില കൂട്ടുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. യാത്രാവാഹന വിലയിൽ പരമാവധി 20,000 രൂപയുടെ വരെ വർധനയാണു ജനുവരിയിൽ പ്രാബല്യത്തിലെത്തുകയെന്നു ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.. നിലവിലുള്ള വ്യത്യസ്ത സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചാണു വില വർധന പ്രഖ്യാപിക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയും പുതുവർഷം മുതൽ വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. വിപണിയിലെ പ്രതികൂല സാഹചര്യവും ഉൽപ്പാദനചെലവിലെ വർധനയുമൊക്കെ പരിഗണിച്ച് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ വർധനയാണു ജനുവരിയിൽ പ്രാബല്യത്തിലെത്തുക. സ്കോഡ ഓട്ടോയുടെ വാഹനങ്ങൾക്ക് 14,000 മുതൽ അര ലക്ഷം രൂപ വരെയുള്ള വർധനയാണു അടുത്ത മാസം നടപ്പാവുക.
സഖ്യ പങ്കാളിയായ നിസ്സാനു പിന്നാലെ ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഇന്ത്യയും പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ തീരുമാനിച്ചു. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡും’ വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’യുമടക്കമുള്ള മോഡലുകൾക്ക് മൂന്നു ശതമാനം വരെയാവും വില വർധന. ഇതോടെ കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ന്റെ വില 20,000 രൂപയിലേറെ വർധിക്കും. ഇന്ത്യൻ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ലിമിറ്റഡും പ്രധാന എതിരാളികളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും മുതൽ ടൊയോട്ട കിർലോസ്കർ മോട്ടോറും നിസ്സാൻ ഇന്ത്യയും ജനറൽ മോട്ടോഴ്സ് ഇന്ത്യയും ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവും വരെ പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.