രാജസ്ഥാനിലെ തപുകരയിലുള്ള നിർമാണശാലയിൽ 380 കോടി രൂപ ചെലവിൽ വികസന പ്രവർത്തനം നടപ്പാക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്. അടുത്ത വർഷം മധ്യത്തോടെ വികസന പ്രവർത്തനം പൂർത്തിയാവുമ്പോൾ ഉൽപ്പാദനശേഷിയിൽ 50% വർധനയാണു കമ്പനി പ്രതീക്ഷിക്കുന്നത്. ഇതോടെ നിലവിൽ പ്രതിവർഷം 1.20 ലക്ഷം കാർ ഉൽപ്പാദിപ്പിക്കുന്ന ശാലയുടെ ശേഷി 1.80 ലക്ഷം യൂണിറ്റായിട്ടാണ് ഉയരുക.
ജൂലൈയോടെ മൂന്നാം തലമുറ ‘ജാസ്’ തപുകരയിൽ നിന്നാവും പുറത്തെത്തുകയെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാമൻ ശർമ അറിയിച്ചു. പ്ലാന്റിൽ 380 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന വികസന പരിപാടി 2016 മധ്യത്തിൽ പൂർത്തിയാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിൽ ഇടത്തരം സെഡാനായ ‘സിറ്റി’യും എൻട്രി ലവൽ സെഡാനായ ‘അമെയ്സു’മാണു ഹോണ്ട 2014 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച തപുകര ശാലയിൽ നിർമിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 1,89,602 കാറുകളാണു കമ്പനി വിറ്റത്; 2013 — 14നെ അപേക്ഷിച്ച് 41% അധികമാണിത്.
പുതിയ മോഡൽ അവതരണത്തിനൊപ്പം വിപണന ശൃംഖല വിപുലീകരിക്കാനും കമ്പനി തയാറെടുക്കുന്നുണ്ടെന്നു ശർമ അറിയിച്ചു. നിലവിൽ രാജ്യത്ത് 232 ഡീലർഷിപ്പുകളുള്ളത് അടുത്ത മാർച്ചിനകം 300 ആയി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.