യൂറോപ്യൻ അരങ്ങേറ്റത്തിനു മുന്നോടിയായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ യൂറോപ്പിലേക്കു കയറ്റുമതി തുടങ്ങി. മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനാണ് ഇന്ത്യയിൽ നിർമിച്ച ‘ബലേനൊ’ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുക. ഇന്ത്യയിൽ മാത്രമാണു സുസുക്കി ‘ബലേനൊ’ നിർമിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ കാർ എന്ന റെക്കോഡ് ‘ബലേനൊ’ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. മാരുതിയെന്നല്ല, ഏതെങ്കിലും കമ്പനി ഇന്ത്യയിൽ നിർമിച്ച കാർ ഇതാദ്യമായാണ് ജപ്പാൻ വിപണിയിൽ പ്രവേശിക്കുന്നത്. മാരുതിയെ സംബന്ധിച്ചിടത്തോളമാവട്ടെ മാതൃസ്ഥാപനമായ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്കാണു കാർ കയറ്റുമതി എന്നത് ഇരട്ടനേട്ടവുമായി.
ജപ്പാനിലേക്കുള്ള ‘ബലേനൊ’ കയറ്റുമതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ വിജയമായാണു വിലയിരുത്തപ്പെടുന്നത്. ഒപ്പം വാഹന നിർമാണ മേഖലയിൽ ഇന്ത്യയ്ക്കുള്ള കഴിവിനെയും ഗുണനിലവാരത്തെയുമൊക്കെ നിരന്തരം വിമർശിച്ചിരുന്ന, ജപ്പാനിൽ നിന്നുള്ളതടക്കമുള്ള രാജ്യാന്തര കമ്പനികൾക്കുള്ള ശക്തമായ മറുപടിയുമാണിത്. മാർച്ച് ആദ്യം നടക്കുന്ന ജനീവ രാജ്യാന്തര മോട്ടോർ ഷോയിൽ സുസുക്കി ഇന്ത്യയിൽ നിന്നെത്തുന്ന ‘ബലേനൊ’ പ്രദർശിപ്പിക്കും. ഒന്നും രണ്ടും മാധ്യമ പ്രതിനിധികൾക്കായി നീക്കിവച്ച ജനീവ മോട്ടോർ ഷോയിൽ മൂന്നു മുതൽ 13 വരെയാണു സന്ദർശക ദിനങ്ങൾ. ജനീവയിൽ പ്രദർശിപ്പിക്കാനുള്ള കാർ സ്ഥലത്തെത്തിയതായി സുസുക്കി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയിൽ അനാവരണം ചെയ്തതോടെ തന്നെ ‘ബലേനൊ’ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്ക്കെത്താൻ തയാറായിക്കഴിഞ്ഞെന്നാണു സുസുക്കിയുടെ വിലയിരുത്തൽ. ഈ വസന്തകാലത്തുതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ ‘ബലേനൊ’ വിൽപ്പന തുടങ്ങാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
ഈ മാസം തന്നെയാണു പുതിയ ‘ബലേനൊ’ ജപ്പാൻ വിപണിയിലും അരങ്ങേറ്റം കുറിക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു കപ്പലിലെത്തിയ ‘ബലേനൊ’യുടെ ആദ്യ സംഘത്തിൽ 1,800 കാറുകളാണുള്ളത്. തൊയൊഹാഷി തുറമുഖം വഴിയാണ് ഈ കാറുകൾ ജപ്പാനിൽ പ്രവേശിച്ചത്. പുതിയ ‘ബലേനൊ’ കഴിഞ്ഞ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിയിരുന്നു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവയെ നേരിടുന്ന ‘ബലേനൊ’ പുത്തൻ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാണു മാരുതി സുസുക്കി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകളോടെയാണു കാർ വിൽപ്പനയ്ക്കുള്ളത്.