Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വാഹന നിയന്ത്രണ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

diesel

കേരളത്തിലെ പ്രധാന നഗരങ്ങളിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് വിലക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധി ഹൈക്കോടതി രണ്ടു മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. ഡീസൽ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട് നടത്തിയ വിധിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി. ബി. സുരേഷ്കുമാറിന്റേ ഉത്തരവ്. ഏകപക്ഷിയമാണ് ഹരിത ട്രൈബ്യൂണൽ തിരുമാനം എടുത്തതെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നുമുള്ള വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിനെ സ്റ്റേ ചെയ്ത്.

സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ സർക്കാർ റജിസ്റ്റർ ചെയ്തു നൽകരുതെന്നും നിർദേശിച്ചിരുന്നു. പ്രധാന നഗരങ്ങളിൽ ഉത്തരവു ലംഘിച്ചു പഴകിയ വാഹനങ്ങൾ ഓടിച്ചാൽ 10,000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കും. ട്രാഫിക് പൊലീസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സമാഹരിക്കുന്ന പിഴത്തുക പ്രത്യേക പരിസ്ഥിതി ഫണ്ടായി ബോർഡ് സൂക്ഷിക്കണം. ഈ ഫണ്ട് ട്രൈബ്യൂണൽ ഉത്തരവിനു വിധേയമായി അതതു നഗരങ്ങളിലെ പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. വാഹന ഇന്ധനമായി ഉപയോഗിക്കാൻ സിഎൻജി ലഭ്യമാണോ എന്നു സർക്കാർ അറിയിക്കണം എന്നക്കൊയായിരുന്ന നിർദ്ദേശങ്ങൾ.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി പ്രത്യേക സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു തൊട്ടുപിന്നാലെയായിരുന്നു സുപ്രധാന ഉത്തരവ് ഉണ്ടായത്. കൊച്ചിയിലെ ലോയേഴ്സ് എൻവയൺമെന്റ് അവേർനെസ് ഫോറം (ലീഫ്) സമർപിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണു ജസ്റ്റിസ് സ്വതന്തർ കുമാർ, മെംബർ ബിക്രം സിങ് സജ്‌വാൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

പൊതുഗതാഗതാവശ്യത്തിനും മറ്റും ശേഷിയേറിയ പുതിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യാൻ തടസ്സമില്ല. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സുപ്രീംകോടതിയിലാണ് അപ്പീൽ സാധ്യത. അതേസമയം, ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് അവസരമുള്ളതിനാൽ ഇടക്കാല ഉത്തരവു നടപ്പാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ബോധ്യപ്പെടുത്താം.

വാഹനപുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണു ലീഫിന്റ ഹർജി. ഡീസൽ വാഹനങ്ങളുടെ അനിയന്ത്രിത ഉപയോഗം മൂലം പരിസ്ഥിതി നാശം രൂക്ഷമാണ്. ഡൽഹിയിൽ കർശന നടപടിയെടുത്തിരുന്നു. ഡൽഹിയിലെ പോലെ കേരളത്തിൽ ഏറ്റവും മലിനീകരണം നേരിടുന്ന നഗരമാണു കൊച്ചി. പത്തു വർഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും ടാക്സികളും ഓട്ടോകളും വിഷം തുപ്പുകയാണ്. കാർബൺ, സൾഫേറ്റ്, അമോണിയം നൈട്രേറ്റ് തുടങ്ങിയ വിഷവാതകങ്ങൾ അനിയന്ത്രിതമായി പുറന്തള്ളുന്നു. സർക്കാർ ഏജൻസികൾ മലിനീകരണം തടയാൻ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണു ഹർജി.