വേഗമേറിയ കാറുകൾ നിർമ്മിക്കുന്നതിൽ പ്രധാനിയാണ് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ കൊണിങ്‌സേഗ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്‌ഷൻ കാറുകളിലൊന്നായ കോണിങ്സേഗ് അഗേര ആർഎസിന്റെ അമേരിക്കൻ ഐക്യനാടുകളിലെത്തിച്ചത് ഒരു ഇന്ത്യക്കാരൻ. ഫ്ലോറിഡ ആസ്ഥാനമായുള്ള ബിസിനസുകാരൻ ക്രിസ് സിങ്ങാണ് സ്വീഡിഷ് കമ്പനിയുടെ വാഹനം ആദ്യമായി അമേരിക്കയിൽ എത്തിക്കുന്നത്. സിങ്ങിന്റെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്ത അഗേരയ്ക്കു കമ്പനി നൽകിയിരിക്കുന്ന പേര് അഗേര എക്സ്എസ് എന്നാണ്.
ഡയമഡ് ഡസ്റ്റ് മെറ്റാലിക് ഇഫക്റ്റോടു കൂടിയ ഓറഞ്ചു നിറമാണു കാറിന്. കാർബൺ ഫൈബറും വലിയ റിയർവിങ്ങുകളുമെല്ലാം കിടിലൻ ലുക്കാണു കാറിനു സമ്മാനിക്കുന്നത്. 5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 8 എൻജിന്‍ 7800 ആർപിഎമ്മിൽ 1160 ബിഎച്ച്പി കരുത്തും 4100 ആർപിഎമ്മിൽ 1280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 2.8 സെക്കൻഡു മാത്രം വേണ്ടി വരുന്ന ആർഎസിന്റെ 25 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുകയുള്ളു. ഇതിൽ 10 എണ്ണം വാഹനം പുറത്തിറങ്ങുന്നതിനു മുൻപേ തന്നെ വിറ്റുപോയെന്നു കമ്പനി വെളിപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹൈപ്പർ സ്പോർട്സ് കാറുകള്‍ സ്വന്തമായുള്ള ആളാണ് ഇന്ത്യൻ വംശജനായ ക്രിസ് സിങ്. ലോകത്ത് മൂന്നെണ്ണം മാത്രമുള്ള ലംബോർഗിനി വേവേനോ ക്രിസിന്റെ ഗ്യാരേജിൽ അഭിമാനമായി നിലകൊള്ളുന്നു. വാഹനം കാണുന്നതിനു മുന്നേതന്നെ 4 ദശലക്ഷം ഡോളർ (ഏകദേശം 26 കോടി രൂപ) നൽകിയാണു ഈ സൂപ്പർ കാർ സിങ് സ്വന്തമാക്കിയത്. കൂടാതെ ലംബോർഗിനി അവന്റഡോർ റോഡ്സ്റ്റർ, പഗാസി ഹൈഡ്ര തുടങ്ങിയ സൂപ്പർസ്പോർട്സ് കാറുകളും ക്രിസിന്റെ ഗ്യാരേജിലുണ്ട്.