വിപണിയിലെത്തി നാലുമാസം കഴിയുന്നതിനു മുൻപേ വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ക്വിഡ്. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ക്വിഡ് ഡിസംബറിലെ വിൽപ്പനയിലാണ് ഇയോണിനെ പിന്നിലാക്കിയത്. കഴിഞ്ഞ ഡിസംബറിൽ ക്വിഡിന്റെ 6888 യൂണിറ്റുകൾ ഇന്ത്യയിലാകെമാനം വിറ്റപ്പോൾ ഇയോണിന്റെ 6563 യൂണിറ്റുകളാണ് വിറ്റത്. നവംബർ മാസത്തെ അപേക്ഷിച്ച് 8.3 ശതമാനം കുറവാണ് ഡിസംബറിൽ ഇയോണിന് ലഭിച്ചത്. എന്നാൽ 2014 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ 9.4 ശതമാനം വളർച്ചയും ലഭിച്ചിട്ടുണ്ട്.
ക്വിഡിന് നവംബർ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 25.9 ശതമാനം വളർച്ചയാണ് ലഭിച്ചത്. റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ.
ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ക്വിഡ് ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ നിർമിക്കുന്നത്. 300 ലീറ്റർ ബൂട്ട് സ്പെയ്സ്, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണ് ക്വിഡ് എത്തിയത്.
റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ക്വിഡിന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ. രണ്ടു മാസം കൊണ്ട് പതിനായിരത്തിൽ അധികം യൂണിറ്റ് വിൽപ്പനയുമായി എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ മികച്ച പ്രകടനമാണ് ‘ക്വിഡ്’ നടത്തുന്നത്.