സൂപ്പർ ബൈക്കുകൾ ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് ഏർപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നു. 500 സിസിയിൽ മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്കാണ് പ്രത്യേക ലൈസൻസ് ഏർപ്പെടുത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള എ1, എ2 മാതൃകയിലുള്ള ലൈസൻസിങ് ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
കപ്പാസിറ്റിയും കരുത്തും കുടുതലുള്ള സൂപ്പർ ബൈക്കുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിക്കാത്ത ആളുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനാണ് ഇത്തരത്തിലൊരു നിയമത്തെപ്പറ്റി സർക്കാർ ആലോചിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. കൂടാതെ സൂപ്പർ ബൈക്ക് ലൈസൻസ് നൽകുന്നതിനായുള്ള ടെസ്റ്റും കർശനമാക്കും. നിലവിൽ ഇന്ത്യയിൽ ഗിയർ ഇല്ലാത്തതും ഉള്ളതുമായ വാഹനം ഓടിക്കുന്നതിനായി രണ്ട് തരം ലൈസൻസാണുള്ളത്. അതിൽ ഗിയറുള്ള വാഹനം ഓടിക്കാനുള്ള ലൈസൻസുള്ള ആർക്കും സൂപ്പർബൈക്കുകൾ അടക്കമുള്ള ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാം.
സൂപ്പർബൈക്ക് ലൈസൻസ് കൂടാതെ ഇരുചക്രവാഹന യാത്ര സുരക്ഷിതമാക്കുന്നതിനായി ഡേറ്റം റണ്ണിങ് ലൈറ്റുകളും എബിഎസും നിർബന്ധമാക്കുന്നതിനെപ്പറ്റിയും ആലോചന നടക്കുന്നുണ്ട്. 2017 ൽ ഇതേ സംബന്ധിച്ച് ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങും എന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യയിലുണ്ടാകുന്ന അപകടങ്ങളിൽ 27 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അപകടനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനായി കർശന വ്യവസ്ഥകൾ കൊണ്ടുവരുമെന്നാണ് ഗതഗാത മന്ത്രാലയം നൽകുന്ന വിവരങ്ങൾ.