വിപണി മികച്ച സ്വീകരണം നൽകിയ സാഹചര്യത്തിൽ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടി യു വി 300’ ഉൽപ്പാദനം വർധിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ഒരുങ്ങുന്നു. നിരത്തിലെത്തി വെറും രണ്ടു മാസം പൂർത്തിയാകുമ്പോഴാണ് ‘ടി യു വി 300’ ഉൽപ്പാദനം ഉയർത്താനുള്ള കമ്പനിയുടെ നീക്കം.ഇതുവരെ 15,500 യൂണിറ്റിന്റെ ബുക്കിങ്ങാണ് ‘ടി യു വി 300’ സ്വന്തമാക്കിയത്; ഇതിൽ 40 — 45% ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദത്തിനാണെന്നാണു കണക്ക്. പുത്തൻ മോഡലെന്ന നിലയിൽ വരുംനാളുകളിലും വാഹനത്തിനുള്ള ആവശ്യം ഉയർന്നതലത്തിൽ തുടരുമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ.
ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരി വരെ പ്രതിമാസ ഉൽപ്പാദനം 5,500 — 6,000 യൂണിറ്റ് നിലവാരത്തിലെത്തിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ നാലു മുതൽ ആറ് ആഴ്ച വരെയാണ് പുതിയ ‘ടി യു വി 300’ ലഭിക്കാനുള്ള ശരാശരി കാത്തിരിപ്പ് കാലം. തുടക്കത്തിൽ പ്രതിമാസം 4,000 ‘ടി യു വി 300’ ആണു മഹീന്ദ്ര ഉൽപ്പാദിപ്പിച്ചിരുന്നത്.വിപണിയിൽ നിന്നുള്ള വർധിച്ച ആവശ്യം ഫലപ്രദമായി നിറവേറ്റാൻ ‘ടി യു വി 300’ ഉൽപ്പാദനം ഉയർത്തുകയാണെന്ന് എം ആൻഡ് എം ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്സവകാലത്തും മറ്റും ഈ പുതിയ എസ് യു വിക്ക് ആവശ്യക്കാരേറിയിരുന്നു.
വരുംനാളുകളിലും ‘ടി യു വി 300’ മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ഉൽപ്പാദനത്തിൽ വർധന വരുത്തുന്നതെന്നും ഷാ വിശദീകരിച്ചു. അവതരണത്തിനു പിന്നാലെ ‘ടി യു വി 300’ ഉൽപ്പാദനം മാസം 5,000 യൂണിറ്റായി ഉയർത്താൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ വിപണിയിലെ അനുകൂല സാഹചര്യം പരിഗണിച്ച്, കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പ്രതിമാസ ഉൽപ്പാദനം 6,000 യൂണിറ്റോളമാക്കാനാണ് ഇപ്പോഴത്തെ നീക്കം.
വിലയാണ് ‘ടി യു വി 300’ ഏറെ ആകർഷകമാക്കുന്നതെന്നാണു വിലയിരുത്തൽ; എതിരാളികളായ ഫോഡ് ‘ഇകോസ്പോർടി’നെ അപേക്ഷിച്ച് ഒരു ലക്ഷം രൂപയുടെയും റെനോ ‘ഡസ്റ്ററി’നെ അപേക്ഷിച്ച് ഒന്നര ലക്ഷം രൂപയുടെയും കുറവുണ്ട്. ‘ടി യു വി 300’ വിവിധ വകഭേദങ്ങൾക്ക് 6.90 മുതൽ 9.12 ലക്ഷം രൂപ വരെയാണു ഷോറൂം വില. അതുകൊണ്ടുതന്നെ ആദ്യ മാസങ്ങളിലെ വിൽപ്പനകണക്കെടുപ്പിൽ തന്നെ ‘ടി യു വി 300’ എതിരാളികളെ പിന്നിലാക്കുകയും ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.