Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5,000 കോടി സമാഹരിക്കാൻ അനുമതി തേടി മഹീന്ദ്ര

Mahindra XUV 500

വികസന പദ്ധതികൾക്കായി 5,000 കോടി സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതി തേടുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ആഭ്യന്തര, വിദേശ ധനകാര്യ വിപണികളിൽ സെക്യൂരിറ്റികൾ അവതരിപ്പിച്ചും പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിലുമാണു പണം സമാഹരിക്കാൻ ലക്ഷ്യമിടുന്നതെന്നും കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. നിലവിൽ നടപ്പാക്കി വരുന്ന മൂലധന ചെലവുകൾക്കൊപ്പം ദീർഘകാല/ഹ്രസ്വകാല പ്രവർത്തന മൂലധനത്തിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമൊക്കെയുള്ള പണം കണ്ടെത്താനാണ് ഈ വിഭവസമാഹരണ നടപടിയെന്നും കമ്പനി വിശദീകരിച്ചു. ഓഗസ്റ്റ് 10നു നിശ്ചയിച്ച വാർഷിക പൊതുയോഗ(എ ജി എം)ത്തിൽ പ്രത്യേക പ്രമേയത്തിലൂടെയാണ് ധനസമാഹരണത്തിനായി കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടുക.

കഴിഞ്ഞ വർഷവും ഇത്രയും തുക സമാഹരിക്കാൻ മഹീന്ദ്ര ഓഹരി ഉടമകളുടെ അനുവാദം നേടിയിരുന്നു. എന്നാൽ ഫണ്ട് സമാഹരണ നടപടികളുമായി കമ്പനി മുന്നോട്ടു പോയില്ല. 2015 ഓഗസ്റ്റ് ഏഴിനു ചേർന്ന എ ജി എമ്മാണ് 5,000 കോടി രൂപ സമാഹരിക്കാൻ കമ്പനിയെ അനുദിച്ചത്. ഈ തീരുമാനത്തിന് ഒരു വർഷത്തെ പ്രാബല്യമുണ്ടെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നു കമ്പനി ബി എസ് ഇയെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വാഹന നിർമാണ ശാലകളുടെ വികസനത്തിന് 8,000 കോടി രൂപ മുടക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത ഏഴു വർഷത്തിനിടെ സംസ്ഥാനത്തു നടപ്പാക്കുന്ന വികസന പദ്ധതികൾക്കായാണ് ഈ തുക മുടക്കുക.

അടിസ്ഥാന സൗകര്യ വികസനം, ഉൽപന്ന വികസനം, ഉൽപ്പാദന ശേഷി വർധിപ്പിക്കൽ തുടങ്ങിയ വിഭാഗങ്ങളിലായിട്ടാവും ഇത്രയും മുതൽമുടക്കു നടത്തുകയെന്നും കമ്പനി വിശദീകരിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതായും കമ്പനി വെളിപ്പെടുത്തി.
യൂട്ടിലിറ്റി വാഹനങ്ങളായ ‘ബൊലേറൊ’, ‘സ്കോർപിയൊ’, ‘എക്സ് യു വി 500’, ‘ടി യു വി 300’, ‘കെ യു വി 100’ തുടങ്ങിയവയുടെ നിർമാതാക്കളാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര; മഹാരാഷ്ട്രയിൽ പുണെയ്ക്കടുത്ത് ചക്കൻ, നാസിക്, മുംബൈ നഗരപ്രാന്തത്തിലെ കാൻഡിവ്ലി, ഇഗത്പുരി എന്നിവിടങ്ങളിലാണു കമ്പനിക്കു നിർമണശാലകളുള്ളത്. മഹാരാഷ്ട്രയ്ക്കു പുറത്ത് തെലങ്കാനയിലെ സഹീറാബാദിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും മഹീന്ദ്രയ്ക്കു വാഹന നിർമാണശാലകളുണ്ട്.

Your Rating: