ഗീയർരഹിത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച ‘ക്രേറ്റ’യ്ക്കുള്ള മേധാവിത്തത്തെ വെല്ലുവിളിക്കാൻ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘സ്കോർപിയൊ’യുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും രംഗത്തെത്തി. ഇടക്കാലത്ത് വിപണിയിൽ നിന്നു പിൻവലിച്ച ശേഷം ഇപ്പോൾ തിരിച്ചെത്തിയ ഓട്ടമാറ്റിക് ‘സ്കോർപിയൊ’യ്ക്ക് 13.13 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില; ‘എസ് 10’ അടിസ്ഥാനമാക്കി മഹീന്ദ്ര സാക്ഷാത്കരിച്ച ടു വീൽ ഡ്രൈവ് ഓട്ടമാറ്റിക്കിനു 13.58 ലക്ഷം രൂപ വിലമതിക്കുന്ന ‘ക്രേറ്റ’യുടെ സമാന വകഭേദത്തെ അപേക്ഷിച്ച് 45,000 രൂപയോളം കുറവാണ്.
ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഓപ്ഷനൽ വ്യവസ്ഥയിൽ ഓൾ വീൽ ഡ്രൈവും ലഭ്യമാക്കുന്ന എക എസ് യു വിയാണ് ‘സ്കോർപിയൊ’ എന്നാണു മഹീന്ദ്രയുടെ അവകാശവാദം. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന, ഫോർ വീൽ ഡ്രൈവ്, ഗീയർരഹിത ‘സ്കോർപിയൊ’യ്ക്കു ഡൽഹിയിൽ 14.33 ലക്ഷം രൂപയാണു വില.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുതുതലമുറ ‘സ്കോർപിയൊ’യുടെ അവതരണ വേളയിലാണു മഹീന്ദ്ര മുമ്പ് വിൽപ്പനയ്ക്കുണ്ടായിരുന്ന അഞ്ചു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദം പിൻവലിച്ചത്. നാമമാത്രമായ വിപണി വിഹിതം കണക്കിലെടുത്താണു കമ്പനി ഈ മോഡൽ പിൻവലിച്ചതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. ഹ്യുണ്ടായ് ‘ക്രേറ്റ’യിൽ നിന്നുള്ള മത്സരം നേരിടാനാണു മഹീന്ദ്ര ഇപ്പോൾ ഓട്ടമാറ്റിക് ‘സ്കോർപിയൊ’യെ പുനഃരവതരിപ്പിക്കുന്നതെന്നാണു വിലയിരുത്തൽ.
ദശാബ്ദം മുമ്പുള്ള അവതരണവേള മുതൽ തന്നെ പുതിയ ഉയരങ്ങൾ താണ്ടാൻ ‘സ്കോർപിയൊ’യ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ അഭിപ്രായപ്പെടുന്നു. നിരന്തരമുള്ള പരിഷ്കാരങ്ങൾ വഴി ഇപ്പോഴും പ്രസക്തിയുള്ള വിധത്തിലാണു ‘സ്കോർപിയൊ’യുടെ രൂപകൽപ്പന. 2008ൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ നിരത്തിലെത്തുമ്പോൾ ഇത്തരത്തിലുള്ള ആദ്യ എസ് യു വിയുമായിരുന്നു ‘സ്കോർപിയൊ’. ഇപ്പോൾ പുതുതലമുറ ‘സ്കോർപിയൊ’യിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെ സൗകര്യം ലഭ്യമാക്കുകയാണു കമ്പനിയെന്നു ഷാ വിശദീകരിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.