Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിനിൻഫരിനയെ മഹീന്ദ്ര ഏറ്റെടുത്തു

mahindra-pininfarina

പ്രശസ്ത ഇറ്റാലിയൻ ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എ ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കു സ്വന്തമാവുന്നു. ഇതോടെ ഫെറാരിയടക്കമുള്ള ലോകപ്രശസ്ത കാറുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിനയുടെ പ്രവർത്തനം ഏതാനും ആഴ്ചകൾക്കുള്ളിൽ എം ആൻഡ് എമ്മിന്റെ കീഴിലേക്കു മാറുമെന്നാണു പ്രതീക്ഷ. നൂറോളം ഫെറാരി കാറുകൾ മാത്രമല്ല, ആൽഫ റോമിയൊ, മസെരാട്ടി, റോൾസ് റോയ്സ്, ലാൻഷ്യ തുടങ്ങി വിവിധ ആഡംബര, സ്പോർട്സ് കാറുകളുടെം രൂപകൽപ്പനയും കഴിഞ്ഞ എട്ടര പതിറ്റാണ്ടിനിടെ പിനിൻഫരിന നിർവഹിച്ചിട്ടുണ്ട്. അടുത്തയിടെ അതിവേഗ ട്രെയിനുകളായ യൂറോസ്റ്റാറിന്റെ രൂപകൽപ്പന പരിഷ്കരിക്കാനുള്ള ദൗത്യവും കമ്പനിയെ തേടിയെത്തിയിരുന്നു. പക്ഷേ മൊത്തം കടബാധ്യത 5.27 കോടി യൂറോ(373 കോടിയോളം രൂപ)യിലെത്തിയതോടെ പിനിൻഫരിനയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ 11 വർഷത്തിനിടെ പത്തിലും ട്യൂറിൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. കടം പെരുകിയതും മറ്റു കമ്പനികൾക്കായി കാറുകൾ നിർമിക്കാനുള്ള പ്രത്യേക വിഭാഗം മൂന്നു വർഷം മുമ്പു പ്രവർത്തനം അവസാനിപ്പിച്ചതുമാണു പിനിൻഫരിനയ്ക്കു തിരിച്ചടിയായത്. നിലനിൽപ് അപകടത്തിലായ പിനിൻഫരിനയെ സ്വന്തമാക്കാൻ ഏതാനും മാസങ്ങളായി മഹീന്ദ്ര തീവ്രശ്രമം നടത്തിവരികയാണ്. നീണ്ട ചർച്ചകൾക്കൊടുവിലാണു പിനിൻഫരിനയുടെ പ്രധാന ഓഹരി ഉടമകളായ പിൻകാറുമായി എം ആൻഡ് എം ഇപ്പോൾ ധാരണയിലെത്തുന്നത്. കമ്പനിയിൽ പിൻകാറിനുള്ള ഓഹരി മഹീന്ദ്രയ്ക്കു കൈമാറാനും പിനിൻഫരിനയുടെ സഞ്ചിത നഷ്ടം പുനഃക്രമീകരിക്കാനുമാണ് ഇപ്പോഴത്തെ ധാരണ. ഇടപാടിന്റെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും പിനിൻഫരിനയ്ക്ക് 14.9 കോടി യൂറോ(ഏകദേശം 1054.29 കോടി രൂപ) വില നിശ്ചയിച്ചാണ് കൈമാറ്റ നടപടികൾ പുരോഗമിക്കുന്നതെന്നാണു സൂചന.

mahindra-pininfarina1

പിനിൻഫരിനയുടെ ഉടമസ്ഥാവകാശം മഹീന്ദ്രയ്ക്കു കൈമാറുന്നതു സംബന്ധിച്ച് പിൻകാറും കമ്പനിക്കു വായ്പ നൽകിയ യൂണി ക്രെഡിറ്റും ഇന്റെസ സാൻപോളോയും പോലുള്ള ബാങ്കുകളും ധാരണയിലെത്തിയതോടെയാണ് ഇടപാട് യാഥാർഥ്യമാവാൻവഴി തെളിഞ്ഞത്. സാഹചര്യം പ്രതികൂലമാണെങ്കിലും പിനിൻഫരിന പ്രവർത്തനം തുടരണമെന്നായിരുന്നു 76% ഓഹരികളുമായി കമ്പിനയെ നിയന്ത്രിക്കുന്ന പിൻകാറിന്റെയും വായ്പ അനുവദിച്ച ബാങ്കുകളുടെയും മോഹം. ഇതിനായി മുമ്പ് അനുവദിച്ച വായ്പകൾ പുനഃക്രമീകരിക്കാനുള്ള സാധ്യതയും ബാങ്കുകൾ തേടിയിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി മൊത്തം 10 കോടി യൂറോ(ഏകദേശം 707.58 കോടി രൂപ) കടമെടുത്ത പിനിൻഫരിനയുടെ വായ്പകൾ 2009ലും 2012ലും പുനഃക്രമീകരിച്ചിരുന്നതാണ്. ഫെരാരിയുടെ ‘ടെസ്റ്ററോസ’ പോലുള്ള വിഖ്യാത മോഡലുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിന 2012ൽ നടപ്പാക്കിയ വായ്പ പുനഃക്രമീകരണ കരാറിന്റെ കാലാവധി 2018ൽ അവസാനിക്കുകയാണ്. എട്ടര ദശാബ്ദം മുമ്പ് 1930ൽ സ്ഥാപിതമായ പിനിൻഫരിനയുടെ രൂപകൽപ്പനാ മികവിലാണ് അൻപതുകളിലെ ഇതിഹാസ മോഡലുകളായ ‘ഫെരാരി 250 ജി ടി’യും ആൽഫ റോമിയൊ ‘ഗ്വിലെറഅറ സ്പൈഡറു’മൊക്കെ പിറവിയെടുത്തത്. കൂടാതെ റോൾസ് റോയ്സ് ‘കമാർഗ്’, കാഡിലാക് ‘അലന്റെ’, മസെരാട്ടി ‘ക്വാർട്രോപോർട്ടെ’ തുടങ്ങിയ സാക്ഷാത്കരിച്ചതും പിനിൻഫരിന തന്നെ.

കമ്പനി സ്ഥാപകനും വിഖ്യാത ഡിസൈനറുമായ സെർജിയൊ പിനിൻഫരിന 2012ൽ മരിച്ചപ്പോൾ 2013ൽ പുറത്തിറങ്ങിയ ‘458 സ്പൈഡറി’ന് അദ്ദേഹത്തിന്റെ പേരു നൽകിയായിരുന്നു ഫെറാരി അവരുടെ ആദരവു പ്രകടിപ്പിച്ചത്. തുടർന്ന് സെർജിയൊ പിനിൻഫരിനയുടെ 85—ാം ജന്മദിനവും ഫെറാരി — പിനിൻഫരിന സഖ്യത്തിന്റെ വജ്രജൂബിലിയും ആഘോഷിക്കാൻ ഇക്കൊല്ലം കമ്പനി ആറ് പരിമിതകാല ‘ഫെറാരി സെർജിയൊ’യും പുറത്തിറക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.