ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ മാൻ ട്രക്സിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ മാൻ ട്രക്സ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ജോർജ് മൊമ്മെർട്സ് നിയമിതനായി. മാനേജ്മെന്റ് തലത്തിൽ 36 വർഷത്തെ പ്രവർത്തന പരിചയമുള്ള മൊമ്മെർട്സ് കഴിഞ്ഞ ഒന്നിനു പുതിയ തസ്തികയിൽ ചുമതലയേറ്റു. മാനിൽ സർവീസ് മാനേജരായി 1991ലാണ് ജോർജ് മൊമ്മെർട്സ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ബെൽജിയം, സ്കാൻഡിനേവിയ, പോളണ്ട്, ഡന്മാർക്ക് എന്നീ രാജ്യങ്ങളിലും അദ്ദേഹം വിവിധ തസ്തികൾ വഹിച്ചു. മാൻ ട്രക്സ് ആൻഡ് ബസസ് റഷ്യയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നാണ് അദ്ദേഹം ഇന്ത്യയിലെ മാനിനെ നയിക്കാൻ എത്തുന്നത്.
ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാൻ ഗ്രൂപ്പിന്റെ താൽപര്യം മുൻനിർത്തി മാൻ ട്രക്സ് ഇന്ത്യയെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുമെന്നായിരുന്നു പുതിയ ചുമതല ഏറ്റെടുത്ത മൊമ്മെർട്സിന്റെ പ്രതികരണം. രാജ്യത്തു ശക്തവും പ്രഫഷനലുമായ വിപണന ശൃംഖല രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടപാടുകാർക്കു വിപുലമായ ഉൽപന്ന ശ്രേണിയും മികച്ച സേവനവും ബിസിനസ് സൊല്യൂഷനുകളും അദ്ദേഹം വാഗ്ദാനം ചെയ്തു. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻ ട്രക്സ് ഇന്ത്യയുടെ നിർമാണ ശാല സ്ഥിതി ചെയ്യുന്നതു മധ്യ പ്രദേശിലെ പീതംപൂരിലാണ്. ആഭ്യന്തര, രാജ്യാന്തര വിപണികളിലെ വിൽപ്പനയ്ക്കായി പ്രതിവർഷം 23,000 യൂണിറ്റാണു മാൻ ട്രക്സ് ഇന്ത്യയുടെ ഉൽപ്പാദനം. നിലവിൽ അറുപതോളം ഡീലർഷിപ്പുകളാണു മാൻ ട്രക്സിന് ഇന്ത്യയിലുള്ളത്.