മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടേയും കോംപാക്റ്റ് സെഡാനായ ഡിസയർ എജിഎസിനേയും തിരിച്ചു വിളിക്കുന്നു. ബലേനോയുടെ 75419 യൂണിറ്റുകളും ഡിസയറിന്റെ 1961 യൂണിറ്റുകളേയുമാണ് തിരിച്ചു വിളിക്കുന്നത്. 2015 ആഗസ്റ്റ് മൂന്നു മുതൽ 2016 മെയ് 17 വരെ നിർമിച്ച 75419 ബലേനോകളെയാണ് തിരിച്ചു വിളിക്കുന്നത്. എയർബാഗ് കണ്‍ട്രോൾ സോഫ്റ്റ്‍വെയർ അപ്ഗ്രേഡ് ചെയ്യുന്നതിനായാണ് ഇത്രയധികം വാഹനങ്ങളെ തിരിച്ചു വിളിക്കുന്നതെന്നാണ് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
2015 ആഗസ്റ്റ് മൂന്നു മുതൽ 2016 മെയ് 17 നിർമ്മിച്ച 15,995 ബലേനോ ഡീസൽ മോഡലുകളുടേയും 1961 സ്വിഫ്റ്റ് ഡിസയർ എജിഎസ് മോഡലുകളുടേയും ഫ്യൂവൽ ഫിൽറ്റർ പരിശോധനയും നടത്തും. സോഫ്റ്റ്‌വെയർ അപ്ഡേഷും ഫ്യുവൽ ഫിൽറ്ററും സൗജന്യമായി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ബലേനോ നിരത്തിലെത്തുന്നത്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന കാറിന് പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ട്. 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമുണ്ട്. 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്‌ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.
ഇന്ത്യയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്‌വാഗൻ ‘പോളോ’ തുടങ്ങിയവരോടാണ് ബലേനോ എറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി സ്വിഫ്റ്റ് ഡിസയർ എജിഎസ് വിപണിയിലെത്തിയത്.